Tuesday, October 26, 2010

ബീവാത്തുവിന്റെ സ്വര്‍ഗങ്ങള്‍

അപ്പാഹാജിയുടെ മോള്‍ ബീവാത്തുവിന്റെ ഗര്‍ഭം ഞങ്ങളുടെ നാടിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വയസ്സു മുപ്പത്തിമൂന്നു കഴിഞ്ഞിട്ടും കെട്ടാനും കെട്ടിക്കാനുമാരുമില്ലാതെ പുരകവിഞ്ഞുനിന്ന അവളുടെ അടിവയറ്റിലെ തുടിപ്പ് അങ്ങാടിപ്പാട്ടായതോടെ പൂക്കര ഗ്രാമത്തിന് ഉറക്കംപോയി. പൂക്കര ഓത്തുപള്ളിയിലെ ഉസ്താദ്* അസൈനാരുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയിലെ പൗരപ്രമുഖരെല്ലാംകൂടി, സുബഹി നിസ്‌കാരം* കഴിഞ്ഞയുടന്‍ ബീവാത്തുവിന്റെ കുടിലിലേക്ക് വെച്ചുപിടിച്ചു. പള്ളിപ്പടയുടെ പോക്കുകണ്ട് ഞെട്ടിയ മാപ്പിള പെണ്ണുങ്ങള്‍ 'എന്റെ പടച്ചോനേ...'യെന്ന് വിളിച്ച് നെഞ്ചുമ്മേല്‍ കൈവച്ച് അമ്പരന്നുനിന്നു. പിന്നെയവര്‍ നാലുവക്കത്തെയും വേലിക്കരികില്‍ ഇടംപിടിച്ച് അസൈനാര്‍ ഉസ്താദിന്റെ വിചാരണക്ക് കാതോര്‍ത്തു. നേരം നല്ലോണം പുലര്‍ന്നിരുന്നില്ല. പൂക്കരയുടെ ഇടവഴികളില്‍ ഇരുട്ട് ഉറഞ്ഞുനിന്നു. ആകാശത്തിന്റെ കിഴക്കന്‍ ഉദരത്തില്‍ പുതിയൊരു പുലരിയുടെ ചുവപ്പ് തെളിഞ്ഞുകിടന്നു. അസൈനാര്‍ ഉസ്താദും നാട്ടുപ്രമാണിമാരും മണിക്കൂര്‍നേരം ആവുംവിധമെല്ലാം ചോദിച്ചിട്ടും ബീവാത്തു 'കമാന്നൊരക്ഷരം' ഉരിയാടിയില്ല. 'വയറ്റിലെ ജീവന്റെ ഉടയോനാരെന്ന് ചൊല്ലിയാല്‍, സ്വജാതിയാണേല്‍ വിളിച്ചുവരുത്തി കാര്യം പറഞ്ഞ് ബോധിപ്പിച്ച് കെട്ടുനടത്താം' എന്ന് നാട്ടുക്കൂട്ടം പറഞ്ഞിട്ടും അവള്‍ ഉരിയാട്ടമില്ലാതെ വാതില്‍പ്പടിക്കു മറഞ്ഞുനിന്നതേയുള്ളൂ. ഒടുവില്‍, 'പടച്ചോനു നെരക്കാത്തത് ചെയ്‌തോള്‍ക്ക് ഇനിയീ സമുദായത്തീന്നാരും തൊണയില്ലെ' ന്ന് അരിശത്തോടെ വിധിയെഴുതി ഉസ്താദ് ഉറഞ്ഞുതുള്ളി തിരിഞ്ഞുനടന്നു. 'കല്ലെറിഞ്ഞു കൊല്ലേണ്ട ഒരുമ്പെട്ടോളെന്ന്' പല്ലുഞെരിച്ച് പള്ളിപ്പട മുറ്റം ചവിട്ടിത്തള്ളി കടന്നുപോയി. അകത്ത് ഉറവപൊട്ടിയ കണ്ണീരുതുടച്ച് ബീവാത്തു തലകുനിച്ചുനിന്നു. 'ഇതെന്തു പെണ്ണ്...' എന്ന് പരസ്‌പരം പറഞ്ഞതിശയിച്ച് നാട്ടുപെണ്ണുങ്ങള്‍ കൂട്ടംപിരിഞ്ഞു. പൂക്കരയിലെ പുലരിക്കുമേല്‍ പതിവില്ലാതെ മേഘങ്ങളുടെ മൂടാപ്പ്. ബീവാത്തുവിന്റെ ഗര്‍ഭപാത്രത്തില്‍ ജീവന്റെ ഉറവയനക്കം.

കൂട്ടുകാരികളുടെയൊക്കെ കെട്ടുകഴിഞ്ഞ്, അവരൊക്കെ രണ്ടും മൂന്നും പെറ്റ് ഉമ്മച്ചിമാരായിട്ടും ബീവാത്തുമാത്രം തുണയ്ക്കാരോരുമില്ലാതെ പൊരയില്‍ ഒറ്റക്കായിരുന്നു. ഒറ്റക്കായിപ്പോയ പെണെ്ണാരുത്തിയുടെ ഗതി തിരക്കാന്‍ അന്നൊന്നും പ്രമാണിമാരൊന്നും ആ വഴി വന്നിരുന്നില്ല. 25 ാം വയസ്സില്‍ കപ്പലുകേറി മക്കത്തുപോയി* ഹാജി*യാരായി മടങ്ങിവന്ന സമ്പന്നനായിരുന്നു അവളുടെ വാപ്പ അപ്പാവു. പക്ഷേ ബീവാത്തുവിന്റെ കൗമാര കാലമായപ്പോഴേക്കും, സ്വത്തെല്ലാം നാനാവഴിക്കായി അപ്പാഹാജി പാപ്പരായിരുന്നു. കെട്ടിയോള് പാത്തുമുത്ത് ജ്വരം പിടിച്ച് മരിക്കുകകൂടി ചെയ്തതോടെ അയാള്‍ പുറത്തിറങ്ങാതായി. പൊന്‍നെല്ലു വിളഞ്ഞ പാടങ്ങളും പപ്പായ മുതല്‍ കാപ്പി വരേ സര്‍വതും കായ്ച്ച കരഭൂമികളും എന്നേ അപ്പാഹാജി കൈവിട്ടു കളഞ്ഞിരുന്നു. ഒടുവില്‍ തറവാടു വാങ്ങിയ പാലാക്കാരന്‍ നസ്രാണി അതു പൊളിച്ചടുക്കാന്‍ മാത്രം മൂന്നാഴ്ചയെടുത്തു. അത്ര വലിപ്പവും നിറയെ കരിവീട്ടിയുരുപ്പടികളും ഉണ്ടായിരുന്നു, തലമുറകള്‍ പാര്‍ത്ത ആ തറവാട്ടു പൊരക്ക്. വില്‍ക്കാതെ ആകെ ശേഷിച്ച പത്തരസെന്റിലെ ചോരുന്ന കൂരയിലായിരുന്നു അപ്പാഹാജിയുടെ അവസാന കാലം. ആണ്‍തരിയൊരുത്തനുള്ളത് പണിതേടി ചെറുപ്പത്തിലേ നാടുവിട്ടു. മൊഞ്ചല്‍പ്പം കുറഞ്ഞതിനാലാവണം പെണെ്ണാരുത്തിയെ ഏല്‍ക്കാനാരും വന്നില്ല. അവളെ പറഞ്ഞയക്കാനുള്ള പാങ്ങൊന്നും ഹാജിക്ക് ഉണ്ടായിരുന്നുമില്ല. റമദാനിലെ* ആദ്യ രാത്രി തറാവീഹ്* നിസ്‌കാരവും ദുആ*യും കഴിഞ്ഞ് പൂക്കര പള്ളീന്ന് തിരിച്ചെത്തി ഉറങ്ങാന്‍ കിടന്ന അപ്പാഹാജി പിന്നെയൊരിക്കലും ഉണര്‍ന്നില്ല. പിറ്റേന്ന് പള്ളിപ്പറമ്പിലെ പച്ചമണ്ണിലേക്ക് അയാളെ പൊതിഞ്ഞെടുക്കാനുള്ള മയ്യത്തുതുണി* വാങ്ങിയത് പള്ളിക്കമ്മിറ്റിക്കാര്‍ പിരിവെടുത്തായിരുന്നു. പിന്നീടുള്ള കാലം പൊരയില്‍ ഒറ്റക്കായിപ്പോയ ബീവാത്തു കഞ്ഞികുടിച്ചു കഴിഞ്ഞത് അയല്‍പക്കങ്ങളില്‍ അടുക്കളപ്പണിയെടുത്താണ്.

ബീവാത്തു കറുമ്പിയായിരുന്നു. ഉന്തിയ പല്ലുകളും തടിച്ച മെയ്യും. എങ്കിലും തെളിഞ്ഞുനില്‍ക്കുന്ന എന്തോ ഒരുതരി ചന്തം അവളുടെ ഉടലില്‍ ഉണ്ടായിരുന്നു. കൂലിപ്പണിക്കുപോന്ന തിയ്യത്തി പെണ്ണുങ്ങള്‍ക്കൊപ്പം അവരേപ്പോലെ, വയറും മൊലയും മൊത്തം മറയാത്ത ബ്ലൗസും മുണ്ടുമുടുത്ത് പാടത്തും പറമ്പിലും വെയിലില്‍ തിളച്ചുനിന്നു ബീവാത്തു. മാപ്പിളപെണ്ണുങ്ങള്‍ കൊയ്യാനും മെതിക്കാനും പോകുന്നത് പൂക്കരയില്‍ പതിവില്ല. 'അവളെ വീട്ടുവേലക്ക് വിളിച്ച് വെറുതെ മാപ്പിളമാരുടെ ശത്രുത വാങ്ങേണ്ട' എന്ന് അച്ഛന്‍ ഉപദേശിച്ചിട്ടും എന്റെ അമ്മക്ക് ബീവാത്തുവിനെ ഇഷ്ടമായിരുന്നു. ഞങ്ങളുടെ തറവാടിന്റെ അടുക്കളകോലായിലെ തടിയുരലില്‍ അവള്‍ മണിക്കൂറുകള്‍ ആഞ്ഞു നെല്ലുകുത്തി. തടിയുലക്ക കൈകളില്‍ മാറ്റിമാറ്റി ചാടിച്ച് ഉരലില്‍ ആയത്തില്‍ കുത്തുമ്പോള്‍ അവളുടെ മുടിയിഴകളില്‍നിന്ന് വിയര്‍പ്പുപുഴകള്‍ ഉറവപൊട്ടും. അത് തടിച്ച മുലയിടുക്കുകളിലേക്ക് ഒഴുകും. 'എന്നേം കൂടി നെല്ലുകുത്താന്‍ പഠിപ്പിക്കുവോ ബീവാത്തുമ്മേ...?' എന്നു ചിണുങ്ങി കൗമാരം കടന്ന ഞാന്‍ അടുത്തുചെല്ലും. 'കുട്ടിയിതൊക്കെ പഠിച്ചിട്ട് എന്തിനാ, എന്റെ രാജകുമാരിയല്ലേ....' എന്നൊന്നു പുകഴ്ത്തി കള്ളച്ചിരിയോടെ പെണ്ണ് പണി തുടരും. ചക്കരചേര്‍ത്ത് അവലു വിളയിച്ചത് വട്ടയിലേല്‍ പൊതിഞ്ഞ് മടിയില്‍ തിരുകി എനിക്കു കൊണ്ടത്തരും. പെങ്കുട്ടികള്‍ക്ക് പൊന്നിന്റെ നിറം വരാനും മാസത്തിലൊരിക്കലെത്തുന്ന വയറുവേദന മാറാനുമൊക്കെ ബീവാത്തുവിന് മരുന്നുകൂട്ടുകള്‍ അറിയാമായിരുന്നു. മധുരമുള്ള ആ മരുന്നുകള്‍ നുണഞ്ഞു ഞാന്‍ ബീവാത്തുവിനെ സ്‌നേഹിച്ചുതുടങ്ങി.

പൂക്കരപള്ളീന്ന് ബാങ്കുവിളീടെ* ഒച്ച കേട്ടാല്‍ ബീവാത്തു പൊരേലേക്ക് പായും. 'ഓടണ്ട, പെണേ്ണ... നീയപ്പുറത്തോട്ടു മാറി നിസ്‌കരിച്ചോ...'എന്ന് എന്റെ അമ്മ. കോരിയെടുത്ത പുതിയ കിണറുവെള്ളം ഞങ്ങടെ വലിയ ചെമ്പുകിണ്ടീല്‍ നിറച്ച് കൈ, വായ, മൂക്ക്, മുഖം, കാല്‍ ക്രമത്തില്‍ നനച്ച്, കാലില്‍ മണ്ണുപറ്റാതെ കോലായില്‍ ചവിട്ടിക്കയറി ബീവാത്തു നിസ്‌കരിക്കുന്നത് ഞാന്‍ നോക്കിനില്‍ക്കും. (സന്ധ്യക്ക് നാമം ജപിക്കുംമുമ്പ കോലായില്‍ വെള്ളം കുടയാനെടുക്കുന്ന അതേ ചെമ്പുകിണ്ടി) നിസ്‌കാര കുപ്പായവും ചിത്രത്തുന്നലുകളുള്ള തുണിയും ബീവാത്തു ഒപ്പം കൊണ്ടുനടന്നിരുന്നു. ശരീരം മറയാത്ത വേഷത്തിനുമീതെ അവള്‍ വെളുത്ത കുപ്പായമണിഞ്ഞു. ചിത്രകമ്പളം മുന്നില്‍ വിരിച്ച് അതില്‍ മുട്ടുകുത്തി നെറ്റിതൊട്ട് സര്‍വശക്തനോട് പ്രാര്‍ഥിച്ചു. ഞാന്‍ സാക്ഷി.

'ആ തുണീന്റെ പേരെന്താ ബീവാത്തുമ്മാ...? അവള്‍ മിണ്ടിയില്ല. നിസ്‌കരിക്കുമ്പോള്‍ മിണ്ടാന്‍ പാടില്ല.
നിസ്‌കാരം കഴിഞ്ഞു പറഞ്ഞു- മുസല്ലയാണ് കുട്ടിയേ...
അതിമ്മേലെ പടമെന്താ....?
അത് കഅ്ബാശരീഫാണ്* മുത്തേ, എന്റുപ്പാ പോയിട്ടുണ്ടവിടെ....

ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ബീവാത്തു കഥകളുടെ കെട്ടഴിച്ചു. മക്കത്തിന്‍േറം മദീനേടേം പോരിശകള്‍, മുത്തുനബിയുടെ* ചരിതങ്ങള്‍, പടച്ചവന്റെ പടപ്പുകള്‍, ഏഴാകാശങ്ങള്‍, മലക്കുകള്‍, ജിന്നുകള്‍, നബിമാര്‍.... കഥകള്‍ അന്തമില്ലാതെ തുടര്‍ന്നു. ബീവാത്തുവിന്റെ കഥകളുടെ രസച്ചരടില്‍ പിടിച്ചുഞാന്‍ ഏഴാകാശങ്ങള്‍ താണ്ടി. സുബര്‍ക്കങ്ങള്‍ ചുറ്റിക്കണ്ടു. മുത്തുനബിക്കൊപ്പം മിഅ്‌റാജ്* പോയിവന്നു. അവിടെ സ്വര്‍ഗീയ തരുണികള്‍ പാട്ടുപാടി, മധു പകര്‍ന്നു, അരുവികളില്‍ പാലും തേനുമൊഴുകി, മലക്കുകള്‍ ചിറകുവീശി പറന്നു. എന്റെ സ്വപ്‌നങ്ങളില്‍ അതിസുന്ദരനായ യൂസുഫ് നബി വിരുന്നുവന്നു, സുലൈമാന്‍ നബി അത്ഭുതങ്ങള്‍ കാട്ടി, നൂഹ് നബി പെട്ടകം പണിതു, ആദമും ഹവ്വയും ഇണചേര്‍ന്നു. പ്രപഞ്ചങ്ങളായ പ്രഞ്ചങ്ങളെയെല്ലാം നൊടിയിടയില്‍ പടച്ച്, ഭൂമിയെ പച്ചപ്പില്‍ ഒരുക്കൂട്ടി, അതില്‍ മനുഷ്യനു വേണ്ടതെല്ലാം നിറച്ച് സര്‍വശക്തനായ അല്ലാഹു കരുണതൂകി നിന്നു. എല്ലാ അനുഗ്രഹങ്ങളും നല്‍കിയ പടച്ചവനില്‍ നിന്ന് മനുഷ്യനെ അകറ്റി മഹാപാപങ്ങളില്‍ ആഴ്ത്തുന്ന ഇബ്‌ലീസ് എന്നെ ഭയപ്പെടുത്തി. ഒരുരാത്രി അവന്‍ തീതുപ്പി എന്റെ ഉറക്കറയില്‍ കടന്നു. ഞാന്‍ ഞെട്ടിയുണര്‍ന്ന് അലറിക്കരഞ്ഞു. 'വേണ്ടാത്തതെല്ലാം കേട്ടു പടിച്ച് പെണ്ണ് തലതിരിഞ്ഞെന്ന്....' അച്ഛന്‍ അമ്മയോട് ക്ഷോഭിച്ചു. പേടിമാറാന്‍ പിറ്റേന്ന് ബീവാത്തു കറുത്ത ചരടോതി അരയില്‍ പൊന്നരഞ്ഞാണത്തില്‍ കൊരുത്തുതന്നു. വെള്ളമോതി ഊതി, കുടിക്കാന്‍ തന്നു. പിന്നെയെന്റെ സ്വപ്‌നങ്ങളില്‍ ശെയ്ത്താന്‍ വന്നില്ല, പകരം ജിബ്‌രീല്‍ മലക്ക് പറന്നിറങ്ങി, ഇഖ്‌റഅ് ബിസ്മി റബ്ബിക്കല്ലദീ.........

ചില ദിവസങ്ങളില്‍ ബീവാത്തു ബാങ്കു കേട്ടാലും പണി തുടരും. ഇന്ന് നിസ്‌കാരമില്ലേ, ബീവാത്തുമ്മേ...?
'മാസക്കുളിയാ മുത്തേ... നിസ്‌കരിക്കാന്‍ പാടില്ല... കുട്ടി ഈ സമയത്ത് അമ്പലത്തീ കേറാറില്ലല്ലോ. അങ്ങനെതന്നെ നമക്കും'.

ആ ബീവാത്തുവാണിപ്പോള്‍ സമുദായത്തിനു പുറത്തായത്. 'ഭഗവാനേ... ആ പെണ്ണിനെ എല്ലാരുംകൂടി കൊല്ലും...' എന്റെ അമ്മ ആധികൊണ്ടു. 'എന്താമ്മേ...ബീവാത്തൂനെന്ന്' ചോദിച്ച എന്നെ അമ്മ തവികൊണ്ടു തല്ലി. കല്യാണം കഴിയാത്തൊരു പെണ്ണ് ഗര്‍ഭിണിയാവാനും പെറാനും പാടില്ലെന്നുള്ളതൊക്കെ തിരിച്ചറിയാന്‍തക്ക പ്രായം അന്നെനിക്കായിരുന്നു. വയറ്റുകണ്ണിയായ ബീവാത്തുവിനെ മാപ്പിളവീടുകളിലൊന്നും പണിക്കു വിളിക്കാതായി. പാടത്തും പറമ്പിലുമൊന്നും പോവാന്‍ പറ്റാത്തവണ്ണം ഛര്‍ദിയും തലചുറ്റലുമായി അവള്‍ ഗര്‍ഭകാല ക്ഷീണങ്ങളുടെ പിടിയില്‍ വീണു. ഞങ്ങളുടേതടക്കം ചുരുക്കം വീടുകളിലെ അടുക്കളപ്പണി മാത്രമായി ആശ്രയം. പഴയതുപോലെ നെല്ലുകുത്താനോ വെള്ളം കോരാനോ തുണിതിരുമ്പാനോ ആവതില്ലെന്നറിഞ്ഞിട്ടും എന്റെ അമ്മ അവളെ മുടങ്ങാതെ സഹായത്തിനു വിളിച്ചു. ജീവന്റെ വിത്തിനെ ഉദരത്തിലേക്ക് എറിഞ്ഞവനെക്കുറിച്ച് അവള്‍ ഒരിക്കലും അമ്മയോടു പോലും ഒന്നും പറഞ്ഞില്ല. 'എനിക്കു വേണങ്കീ അറിഞ്ഞൊടനെ കളയാരുന്നു ലക്ഷ്മിയമ്മേ, വേണ്ട..ഒരു ജീവനല്ലേ. ഞാനതിനെ കൊല്ലാന്‍ നിക്കില്ല'- തിരസ്‌കൃതയായ പെണ്ണ് അമ്മക്കുമുന്നില്‍ മനസുതുറന്നു.

പെരുമഴ തിമിര്‍ത്തൊരു പാതിരക്കാണ് നോവു തുടങ്ങിയത്. ഉള്ളാട പെണ്ണുങ്ങളാണ് ഓടിച്ചെന്നത്. വയസ്സു തൊണ്ണൂറു കഴിഞ്ഞ ഉള്ളാടത്തി പാറു മണെ്ണണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ പേറെടുക്കാനൊരുങ്ങി. കാര്യമറിഞ്ഞ് പോകാനൊരുങ്ങിയ എന്റെ അമ്മയെ അച്ഛന്‍ തടുത്തു. അതു കാര്യമാക്കാതെ അമ്മ എന്നെയുംകൂട്ടി പെരുമഴയില്‍ വാഴയില ചൂടി, ഇടവഴി താണ്ടി കുടിലിലെത്തി. ചോര്‍ന്നെത്തിയ മഴവെള്ളം തളംകെട്ടിയ ചാണകത്തറയില്‍ പെണെ്ണാരുത്തി പുളയുന്നു, ജീവന്റെ അസഹ്യ വേദന. അരികുപിഞ്ഞിയ പുല്‍പ്പായയില്‍ കാലുകള്‍ വിടര്‍ത്തി പുളയുന്നവളെ മിന്നല്‍പിണരിന്റെ തരിവെട്ടത്തില്‍ ഞാന്‍ കണ്ടു. പുല്‍പ്പായകടന്ന് ചാണകത്തറയിലേക്ക് നീളുന്ന ചോരച്ചാലുകള്‍. 'കുട്ടി, അപ്പുറത്തേക്കു പൊക്കോളൂവെന്ന്....' പെണ്ണുങ്ങള്‍ എന്നോടു വിളിച്ചു പറഞ്ഞു.

പെയ്‌തൊഴിഞ്ഞിട്ടും മാനത്ത് ബാക്കിവന്ന മഴത്തുള്ളികളെയെല്ലാം ഒരുക്കൂട്ടിയെടുത്ത് കാറ്റ് ഹുങ്കാരത്തോടെ വിശറിയടിച്ചു. ഓലപ്പുരയുടെ മേല്‍ക്കൂര ഉലഞ്ഞ് നനവു പെയ്തു. പൂക്കരയുടെ ഏതൊക്കെയോ കോണുകളില്‍ നായകള്‍ ഓരിയിട്ടു. എനിക്കു വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. പുറത്ത് പൊടുന്നനെ മിന്നലൊന്നു പൂത്തു. വലിയൊരു ഇടിവെട്ടി. ബീവാത്തുവിന്റെ അരക്കെട്ടില്‍ ജീവന്റെ മിന്നല്‍പ്പിണര്‍ തലനീട്ടി. അല്ലാഹുവേ.... ഇടക്കവള്‍ ഉറക്കെ വിളിച്ചു പിടഞ്ഞു. പ്രസവവേദന മരണവേദനക്കു തുല്യമെന്ന് അമ്മ പറയാറുള്ളത് ഞാനോര്‍ത്തു.

ഓരോ പുതിയ ജീവനു വേണ്ടിയും ഓരോ അമ്മയും മരണത്തിന്റെ വാതില്‍ക്കലെത്തുന്നു. കാമാര്‍ത്തമായൊരു നിമിഷസുഖം മാത്രമാണ് പുരുഷന് പ്രത്യുല്‍പാദനം. നിറഞ്ഞുതുളുമ്പിയ കാമത്തിന്റെ കൊഴുത്ത ഊര്‍ജബിന്ദുക്കളെ അവന്‍ ആവേശത്തോടെ പെണ്ണുടലിനുള്ളില്‍ തളിക്കുന്നു. പിന്നെയെല്ലാ ആധികളും വ്യാധികളും വേദനകളും പെണ്ണിനു മാത്രം. അസഹ്യവേദനയുടെ വന്‍കരകളില്‍ പോയി മടങ്ങിയെത്തിയാലേ പെണ്ണ് അമ്മയാവൂ. പ്രകൃതിയുടെ വിചിത്ര നീതി! ഇടക്കെപ്പോഴോ ഞാന്‍ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി. ആ രാത്രി ആപത്തൊന്നുമില്ലാതെ ബീവാത്തു പ്രസവിച്ചു, ആണ്‍ കുഞ്ഞ്. പൊക്കിള്‍കൊടി മുറിച്ച് കുഞ്ഞിനെ കുളിപ്പിച്ച്, മറുപിള്ളയും പോക്കി അമ്മയേം കുഞ്ഞിനേം പുതിയ പായയിലേക്ക് മാറ്റിയിട്ടാണ് പെണ്ണുങ്ങള്‍ പിരിഞ്ഞത്. ഞാനുണര്‍ന്നു നോക്കുമ്പോള്‍ ബീവാത്തുവിനരികില്‍ മയങ്ങുന്നു ചോരക്കുഞ്ഞ്. 'തന്തായാരായാലും കൊച്ചിന് ഏഴഴക്'-പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു.

പേറു കഴിഞ്ഞ് നാല്‍പതു തികയുംമുമ്പേ ബീവാത്തു വീണ്ടും വീട്ടു പണിക്കിറങ്ങി. പേറ്റു മരുന്നു കൊടുക്കാനോ പേറ്റു കുളി നടത്താനോ ആരുമുണ്ടായില്ല. ഓരോ പണി സ്ഥലത്തും കുഞ്ഞിനെ അവള്‍ ഒപ്പം ചുമന്നു. ആരുടെയൊക്കെയോ അടുപ്പുകളില്‍ തീയൂതി ബീവാത്തു പുകഞ്ഞു. ഇളംപൈതല്‍ പല അടുക്കളപ്പുറങ്ങളില്‍ ചാഞ്ഞുമയങ്ങി. വീണുകിട്ടുന്ന ചെറിയ ഇടനേരങ്ങളില്‍ കോലായിലേക്കോടി ബീവാത്തു തിടുക്കത്തില്‍ ബ്ലൗസുപൊക്കി കറുത്ത മുലക്കണ്ണുകള്‍ കുഞ്ഞിന്റെ ചുണ്ടില്‍ തിരുകി. ജീവന്റെ ഊര്‍ജമധുരത്തില്‍ ചെറുപൈതല്‍ നാവുനുണഞ്ഞ് മുഖം മുലക്കണ്ണില്‍ ചേര്‍ത്തു കണ്ണടച്ചു രുചിച്ചു. അമ്മ വാല്‍സല്യം ചുരത്തി. എല്ലാ നാഡിഞരമ്പുകളില്‍ നിന്നും അമ്മയുടെ സ്‌നേഹം ഉറവപൊട്ടിയൂറി മുലപ്പാലില്‍ അലിഞ്ഞു, തള്ളയുടെ ജീവകണികകള്‍ പിള്ളക്ക് തേന്‍പോലെ മധുരിച്ചു. പെണ്ണ് അനുഭൂതിയില്‍ കണ്ണുകള്‍ കൂമ്പിയടച്ചു. അപ്പോഴേക്കും ഒന്നുകില്‍ അരി തിളച്ചു തൂകും, അല്ലെങ്കില്‍ തീയണഞ്ഞ് അടുപ്പു പുകഞ്ഞു പൊങ്ങും. പൊടുന്നനെ ബ്ലൗസു താഴ്ത്തി ബീവാത്തു ഓടുമ്പോള്‍ മധുരം മതിയാവാതെ പൈതല്‍ ചിണുങ്ങും. 'ഇപ്പം വരാടാ കുട്ടാ....മോന്‍ കരയല്ലേ......

ബീവാത്തുവിന്റെ മോന്‍ എന്നോടും അമ്മയോടും വേഗം ഇണങ്ങി. അവനെ കാണാന്‍ അച്ഛനറിയാതെ ഞാന്‍ ഇടനേരങ്ങളില്‍ മാപ്പിള കുടിയിലേക്കോടി. പാളയില്‍ കിടത്തി കുഞ്ഞിനെ ഉമ്മ എണ്ണതേച്ചു കുളിപ്പിക്കുന്നത് ഞാന്‍ നോക്കിനിന്നു. 'ഇവന്‍ വളന്നു വലുതാവുന്ന കാലത്ത് നിന്റെ കഷ്ടപ്പാടൊക്കെ തീരും' എന്ന് എന്റെ അമ്മ അവളെ ആശ്വസിപ്പിച്ചു. ബീവാത്തു നിസ്‌കരിക്കാന്‍ പോകുമ്പോള്‍ കാവലിരുന്ന എന്നോട് കുഞ്ഞ് മോണകാട്ടി ചിരിച്ചു.

ബീവാത്തുമ്മ എന്നാ മക്കത്തു പോവുക...?
ഇവന്‍ വലുതാവുമ്പോ കൊണ്ടു പോവും മുത്തേ....
ബീവാത്തുമ്മ മക്കത്തുപോയാ പള്ളിക്കാരു വഴക്കിനു വരൂല്ലേ...?
മക്കത്തു പോവാന്‍ പള്ളിക്കാരുടെ തൊണ വേണ്ട മുത്തേ... പടച്ചോന്‍ തൊണച്ചാ മതി...
മക്കത്തു പോയാ എന്താ കിട്ടുക...?
സുബര്‍ക്കം* കിട്ടും മോളേ...

ബീവാത്തു പിന്നെയും കഥകളുടെ കെട്ടഴിച്ചു. മരിച്ചുകഴിഞ്ഞാല്‍ നമ്മെ കുഴിയിലിറക്കി മണ്ണിട്ട് ഉറ്റവരെല്ലാം മടങ്ങും. പ്രിയപ്പെട്ടവര്‍ ഖബറില്‍ നിന്ന് ഏഴടി നടന്നകലുമ്പോള്‍, മരിച്ചവനെ ചോദ്യംചെയ്യാന്‍ പടച്ചോന്റെ മലക്കുകള്‍ വരും. നല്ലതു ചെയ്ത് അല്ലാഹുവിന് നിരക്കുന്നപോലെ ജീവിച്ചോരുടെ ഖബറുകള്‍ അപ്പോള്‍ പൂന്തോട്ടം പോലെ വിശാലമാകും. അവര്‍ മുന്‍കര്‍, നക്കീര്‍ മലക്കുകളുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചോണ്ട് മറുപടി പറയും. പാപികളുടെ ഖബറുകള്‍ ഞെരുങ്ങും. ഞെരുക്കത്തില്‍ മഹാപാപികളുടെ അസ്തികള്‍ കോര്‍ത്തുപൊട്ടും. ആരും രക്ഷിക്കാന്‍ ഉണ്ടാവില്ല.

ബീവാത്തു പാപിയല്ലേ....? ചോദിക്കാന്‍ പാടില്ലാത്തതാണ്. കൗമാരത്തിന്റെ അവിവേകത്തില്‍ ചോദിച്ചുപോയി.
പൊടുന്നനെ അവള്‍ നിശബ്ദയായി. കണ്ണുകള്‍ നൊടിയിടയില്‍ നിറഞ്ഞൊഴുകി. കറുത്ത കവിളില്‍ നിറമില്ലാത്ത കണ്ണീര്‍ച്ചാല്‍.

'ആണു മുത്തേ... പാപി... കാര്യം കഴിഞ്ഞാ കയ്യൊഴിയൂന്ന് അറിയാരുന്നിട്ടും ആണൊരുത്തന് കൂട്ടുകെടന്നു. മഹാപാപം... ഒരുത്തന് മാത്രം. അവന്‍ തന്നതിനെ കൊല്ലാതെ പെറ്റു വളര്‍ത്തി. കാര്യം കഴിഞ്ഞപ്പോ അവന്‍ കയ്യൊഴിഞ്ഞു പോയിട്ടും ആരോടും ഒന്നും പറഞ്ഞില്ല. എനിക്ക് സങ്കടോമില്ല. ഈ കുഞ്ഞൂടെ ഇല്ലാരുന്നേ ഞാന്‍ പിന്നെന്തിനാ ജീവിക്കുന്നേ? എനിക്കൊരു കൂട്ടു വേണമാരുന്നു. അതോണ്ടാരിക്കും കൂടെക്കെടക്കാന്‍ രഹസ്യമായിട്ട് തഞ്ചംപറ്റി വന്നപ്പോ ബീവാത്തു സമ്മതിച്ചേ. മോളു വിശ്വസിക്കണം, ബീവാത്തു വഴിപെഴച്ചു നടന്നിട്ടില്ല. ഒരുത്തനു മാത്രമേ മനസ്സും ദേഹോം കൊടുത്തിട്ടൊള്ളൂ. അതാരുമറിഞ്ഞിട്ടില്ലേലും... മോളു പറ, പടച്ചോന്‍ ബീവാത്തൂനേ ശിക്ഷിക്കോ.....?
അവളുടെ വാക്കുകള്‍ മുറിഞ്ഞു. ഞാന്‍ അമ്പരന്നു നിന്നു.

വാക്കുകള്‍ ചിലനേരം വാളുപോലെ മുറിപ്പെടുത്തുന്നു. അവള്‍ പറഞ്ഞത് നേരായിരിക്കണം. ബീവാത്തുവിനൊപ്പം കിടക്കാന്‍ കൊതിച്ച ചട്ടമ്പികളൊരുപാടുണ്ടായിരുന്നു നാട്ടില്‍. മുഖസൗന്ദര്യം ഏറെയൊന്നുമില്ലെങ്കിലും കടഞ്ഞെടുത്തൊരു ശരീരമുണ്ടായിരുന്നു പെണ്ണിന്. ആ ഉടലില്‍ പുരുഷകാമത്തിന്റെ ആര്‍ത്തികള്‍ കാട്ടാന്‍ കഴിയാതെപോയ പൂക്കരയിലെ ഓരോ ചട്ടമ്പിയും, അവളെ പറ്റിച്ച് വയറ്റിലുണ്ടാക്കി പോയ അജ്ഞാതനെക്കുറിച്ച് പറഞ്ഞുചിരിച്ച് പകതീര്‍ത്തു. കറ്റച്ചുമടുമായി നടവഴി താണ്ടുന്ന ബീവാത്തുവിന്റെ നിറഞ്ഞ മുലകളെയും കുലുങ്ങുന്ന ചന്തിയെയും കുഴിഞ്ഞ പുക്കിളിനെയും നോക്കി, അടക്കത്തില്‍ അശ്ലീലം പറഞ്ഞ് ആണ്‍കൂട്ടം അരമതിലിലിരുന്നു. ഒറ്റ ബന്ധം കൊണ്ടു വേശ്യയാക്കപ്പെട്ട പെണ്ണ്! ചില ആണുങ്ങളെ ബീവാത്തു ആട്ടിപ്പായിച്ചതിനു ഞാന്‍തന്നെ ദൃക്‌സാക്ഷിയായിരുന്നു. പകലുറങ്ങുമ്പോഴും തലച്ചുവട്ടില്‍ മറക്കാതെ കാത്തുവെച്ചിരുന്നു അവള്‍, മൂര്‍ച്ചകൂട്ടിയ വെട്ടുകത്തിയൊന്ന്.

പൂക്കരയുടെ ഇടവഴികളില്‍ കാലം കുതിച്ചുപാഞ്ഞു. അഞ്ചു വയസ്സുവരെ മുലകുടിച്ച ബീവാത്തൂന്റെ മോന്‍ വളര്‍ന്ന് വലുതായി ഒറ്റക്ക് സൈക്കിളോടിച്ച് നാട്ടിടവഴി പായുന്നത് കണ്ടശേഷമാണ്, ഞാന്‍ കല്യാണം കഴിഞ്ഞ് മറുനാട്ടിലെത്തിയത്. പിന്നീടൊരിക്കല്‍ അമ്മ വന്നപ്പോള്‍ പറഞ്ഞു, 'ബീവാത്തൂന്റെ ചെക്കന്‍ മഹാ പെഴ. പള്ളിക്കൂടത്തീ പോക്കു നിര്‍ത്തി. ഇപ്പോ കള്ളും കഞ്ചാവുമായി നടക്കുന്നു'.

ഈശ്വരാ, കാലം അമ്മമാരെ വീണ്ടും വീണ്ടും കണ്ണീരു കുടിപ്പിക്കുന്നു. അമ്മയുടെ കരള്‍ പറിച്ചെടുത്ത് മക്കള്‍ മറുകരകളിലേക്ക് പായുന്നു. തലമുറകളുടെ വിള്ളല്‍.

കഴിഞ്ഞ ഓണത്തിന് കെട്ടിയവനും പിള്ളേരുമായി ഓടിപ്പിടിച്ച് നാട്ടില്‍ ചെന്നപ്പോള്‍ ചെറിയമ്മയാണ് പറഞ്ഞത്. 'നീ പോകുന്നേനു മുമ്പേ ബീവാത്തൂനേ ഒന്നു പോയി കാണണം. പാവം ആരോരുമില്ല. ആവതില്ല.... പട്ടിണിയാ...ചെറുക്കനൊരുത്തനൊള്ളത് പെണ്ണു കെട്ടിയേപ്പിന്നേ തള്ളേ വേണ്ട. ഇപ്പോ അവന്‍ കെട്ടിയോളേംകൂട്ടി വേറെയാ താമസം. തള്ളേ അടിച്ചെറക്കി.... നെന്റെ അമ്മ മരിച്ചേപിന്നെ ബീവാത്തു ഇവിടങ്ങനെ വരാറില്ല...കഴിഞ്ഞാഴ്ച ഞാന്‍ കൊറച്ച് അരി കൊണ്ടു കൊടുത്തു. വെച്ചു തിന്നാനൊന്നും വയ്യാതായി....

ഭര്‍ത്താവിന്റെ ജോലിത്തിരക്ക്, മക്കളുടെ പഠിത്തം, ജീവിതത്തിന്റെ അനിവാര്യ തിരക്കുകളുടെ വീര്‍പ്പുമുട്ടലില്‍ മൂന്നാം നാള്‍ മറുനാട്ടിലേക്ക് മടക്കം. ബീവാത്തുവിനെ കണ്ടില്ല.

വീണ്ടും കഴിഞ്ഞയാഴ്ച നാട്ടിലേക്ക്. പോകുമ്പോഴേ കരുതി, ഇത്തവണയെങ്കിലും ബീവാത്തൂനെ കാണണം. ചെന്നു കയറിയപാടേ ചെറിയമ്മ പറഞ്ഞു, 'ബീവാത്തു മരിച്ചു. ഇന്നലെ രാത്രിയാന്നു തോന്നുന്നു. കൊറച്ചു നേരത്തെയാണ് എല്ലാരും അറിഞ്ഞത്...'

ബാഗ് കോലായിലിട്ട് ഇടവഴിയോടി. വര്‍ഷങ്ങളുടെ ജരാനരകളില്‍ നിലംപൊത്താറായ കുടില്‍. കുതിര്‍ന്ന ചുമരുകള്‍. കരിയില മൂടിയ മുറ്റം. ചെറിയൊരു ആള്‍ക്കൂട്ടം. പുലര്‍ച്ചെ നാട് വാര്‍ത്തയറിഞ്ഞ് തുടങ്ങുന്നേയുള്ളൂ. തിക്കിക്കയറി നോക്കി. നരച്ച നിസ്‌കാരപ്പടം. അതില്‍ കഅ്ബയുടെ പിഞ്ഞിത്തുടങ്ങിയ മുദ്ര. വെളുത്ത നിസ്‌കാര കുപ്പായത്തില്‍ ബീവാത്തു കുമ്പിട്ടുകിടക്കുന്നു. 'നിസ്‌കാരത്തിനെടേലാ മരണം, സ്വര്‍ഗം കിട്ടും....' ആരോ അടക്കം പറഞ്ഞു. കടവായില്‍നിന്ന് ഒലിച്ചിറങ്ങിയ ഒരുതുള്ളി ചോരയിലേക്ക് മണ്‍ചുമരില്‍ നിന്ന് ഒരായിരം ഉറുമ്പുകളുടെ പടയോട്ടം. ദൈവമേ, ഇതു കാണാനായി മറുനാട്ടില്‍നിന്ന് എന്നെ നീ എന്തിനിവിടെ പുലരിയില്‍ എത്തിച്ചു?

എനിക്ക് ഒരുപാട് മധുര അവല്‍ വാരിത്തന്ന ബീവാത്തുവിന്റെ കൈകള്‍ നന്നേ ശോഷിച്ചിരുന്നു. ഉണങ്ങിയ ദേഹത്ത് എല്ലുകള്‍മാത്രം തെളിഞ്ഞുനിന്നു. ഒരുവേള അവ തൊലിതുളച്ച് പുറത്തുവന്നേക്കുമെന്ന് തോന്നിച്ചു. വലതുകയ്യില്‍ മുറുകെപ്പിടിച്ച തസ്ബീഹ് മാലയുടെ 33 വെളുത്ത മുത്തുകള്‍ മങ്ങിയവെട്ടത്തില്‍ വജ്രംപോലെ തിളങ്ങി. തുറന്നുവെച്ചൊരു മുസ്ഹാഫ് നമസ്‌കാര കമ്പളത്തിന്റെ തലക്കല്‍ അനാഥമായിരുന്നു.

കാലം മനുഷ്യന്റെ വിലക്കുകളെ അലിയിച്ചു കളയുന്നു. പണ്ട് പിഴച്ചപെറ്റവളുടെ മയ്യിത്ത് മാപ്പിളപെണ്ണുങ്ങള്‍ തന്നെ മറകെട്ടി കുളിപ്പിച്ചു. വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിടത്തി. സന്ദര്‍ശകരെ വെള്ളപ്പടം* മാറ്റി മയ്യിത്തിന്റെ മുഖം കാട്ടാന്‍ പെണ്ണുങ്ങള്‍ ഊഴംവെച്ച് കാത്തിരുന്നു. മദ്യലഹരിയില്‍ എങ്ങുനിന്നോ പാഞ്ഞുവന്ന മകന്‍ നാടകീയമായി അലമുറയിട്ടപ്പോള്‍ പള്ളിക്കമ്മിറ്റിയിലെ മുതിര്‍ന്നവര്‍ ഇടപെട്ട് അവനെ പിടിച്ചുമാറ്റി. പണ്ട് ഒരുപാട് അടുക്കളകോലായകളില്‍ അമ്മ ജീവനൂട്ടി വളര്‍ത്തിയ മകന്‍. ലഹരിയില്‍ അവന്റെ ചുവടുകള്‍ നനഞ്ഞ മണ്ണില്‍ വട്ടംവെക്കുന്നു.

ശാന്തയായി ഉറങ്ങുന്ന ബീവാത്തുവിനു ചുറ്റുമിരുന്ന് ഓത്തുപള്ളീലെ പിള്ളേര്‍ യാസീന്‍* ഓതി. ' യാസീന്‍, വല്‍ ഖുര്‍ആനില്‍ ഹഖീം......*' മരണത്തിന്റെ വെള്ളയങ്കിയില്‍ അത്തറു തുള്ളികള്‍ വീണു. ഒരു ജീവിതം മുഴുവന്‍ പുകഞ്ഞുനീറിയ പെണെ്ണാരുത്തിയുടെ തലക്കല്‍ സുഗന്ധ തിരികള്‍ പുകഞ്ഞു. അസറിനുശേഷം* മയ്യിത്ത് പള്ളിപ്പറമ്പിലേക്കെടുത്തു. കാലും തലയും മറച്ചു കെട്ടിയ പുതിയ വെള്ളത്തുണിക്കഷണങ്ങളില്‍ പഞ്ഞിപോലെ ഭാരം കുറഞ്ഞ ബീവാത്തു കിടന്നു.
ലാ ഇലാഹ ഇല്ലല്ലാ... ലാ ഇലാഹ ഇല്ലല്ല.*......പുരുഷാരം കൂട്ടമായി മൊഴിഞ്ഞു.
അവസാനത്തെ യാത്ര. പരമകാരുണികാ, എല്ലാ ജീവിതവ്യഥകളും ഇതാ തീരുന്നു. ഈലോക സങ്കടങ്ങളുടെ കെട്ടുകളെല്ലാം അഴിച്ചെറിഞ്ഞ് ഇനി ഞാന്‍ നിന്നിലേക്കു വരികയാണ്. പടച്ചവനേ, പ്രപഞ്ചങ്ങളെല്ലാം നിന്റെ വിരല്‍തുമ്പിലാണല്ലോ. കേവലവ്യഥകളുടെ ഭൂമി എനിക്കു മടുത്തിരിക്കുന്നു. ഇനി നിന്റെ പൂങ്കാവനത്തില്‍ ആധികളില്ലാത്ത വിശ്രമം....

മയ്യത്ത് നിസ്‌കരിച്ച്, കയറുകെട്ടി കുഴിയിലേക്കിറക്കി. മയ്യത്തിനു മേല്‍ പലകകള്‍* നിരന്നു, പിടിമണ്ണിട്ടു. കുഴിവെട്ടുകാര്‍ നൊടിയിടയില്‍ കുഴിമൂടി. ദുആ ചെയ്ത് ഉസ്താദും സംഘവും പിരിഞ്ഞു. 'നാളെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ കാണാം. അന്നു നമ്മളെ പരമകാരുണികന്‍ അവിടെ ഒന്നിച്ചു കൂട്ടട്ടേ.. ആമേന്‍'...

ജനം തിരിഞ്ഞു നടന്നു. ചുവടുകള്‍, ഒന്ന്... രണ്ട്... മൂന്ന്.................ഏഴ്........

ദൂരെ ഞാന്‍ നോക്കിനിന്നു. സന്ധ്യയുടെ മൂടലിലും എനിക്ക് വ്യക്തമായി കാണാം. മലക്കുകള്‍ ബീവാത്തുവിന്റെ ഖബറിനുമേല്‍, പച്ചമണ്ണില്‍ നിഴല്‍പോലെ. അവര്‍ അതാ ഖബറിനുള്ളിലേക്ക്.... സര്‍വശക്തനായ അല്ലാഹുവേ, പാപ പുണ്യങ്ങളുടെ നാഥാ, ബീവാത്തുവിന്റെ ഖബറിനെ നീ പൂന്തോപ്പുപോലെ വിശാലമാക്കണേ... സുബര്‍ക്കത്തില്‍ നീ മാലാഖമാര്‍ക്കു നടുവില്‍ അവരെയിരുത്തേണമേ....

പൂക്കരക്കുമേല്‍ ഇരുട്ടു പുതപ്പു വിരിച്ചു. മാനത്ത് ഒരൊറ്റ നക്ഷത്രം. ഖബറിലെ പച്ചമണ്ണിനു മേല്‍ രാത്രിയുടെ കറുത്തവസ്ത്രം. അവിടെ ഒരു നേരിയ വെളിച്ചം, തണുത്ത വായുവില്‍ ബീവാത്തുവിന്റെ ഖബറില്‍നിന്ന് പൂന്തോപ്പിന്റെ സൗരഭ്യം....ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.






>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
(കടപ്പാട്: ഇസ്‌ലാം മത വിശ്വാസം സംബന്ധിച്ച അറിവില്ലായ്മ മൂലം ഈ അനുഭവം എഴുതാന്‍ മടിച്ചുനിന്ന എന്നെ ചെവിക്കു കിഴുക്കിയെഴുതിച്ച്, പിന്നെ ക്ഷമാപൂര്‍വം വായിച്ച് അബദ്ധങ്ങള്‍ തിരുത്തിതന്ന പ്രിയ കുവൈത്ത് കൂട്ടുകാരി ജുവൈരിയക്കും അവളുടെ പുത്യാപ്ല അബ്ദുസലാമിനും.)
(അടിക്കുറിപ്പുകള്‍: സുബഹി: മുസ്‌ലിംകളുടെ പ്രഭാത പ്രാര്‍ഥന> മക്ക: A city in Saudi Arabia, and the holiest meeting site in Islam, closely followed by Medina. > കഅ്ബ: A cube shaped building in Mecca, Saudi Arabia, and is the most sacred site in Islam.> ഹാജി: മക്കയില്‍ പോയി വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചയാള്‍> റമദാന്‍: ഇസ്‌ലാമിലെ പുണ്യമാസം, നോമ്പു കാലം> തറാവീഹ്: റമദാന്‍ മാസത്തിലെ പ്രത്യേക രാത്രി നമസ്‌കാരം> ദുആ: പ്രാര്‍ഥന> മയ്യത്തുതുണി: പുതിയ തുണിയില്‍ പൊതിഞ്ഞാണ് മുസ്‌ലിംകള്‍ മൃതദേഹം സംസ്‌കരിക്കുക> മയ്യത്ത്: മൃതദേഹം> ബാങ്കുവിളി: പ്രാര്‍ഥനക്കുള്ള ഉച്ചത്തിലുള്ള അറിയിപ്പ്> മുസല്ല: നമസ്‌കാര സമയത്ത് വിരിക്കുന്ന മനോഹരമായ തുണി> മുത്തുനബി: അന്ത്യ പ്രവാചകനായ മുഹമ്മദു നബി> മലക്കുകള്‍: ദൈവത്തിന്റെ മാലാഖമാര്‍> ജിന്നുകള്‍: മനുഷ്യരെപ്പോലെ മറ്റൊരുതരം ദൈവ സൃഷ്ടികള്‍. മനുഷ്യനില്ലാത്ത പല കഴിവുകളും ഉള്ളവര്‍. > യൂസുഫ്, സുലൈമാന്‍, നൂഹ്: ദൈവം അയച്ച പ്രവാചകന്‍മാര്‍> ആദം, ഹവ്വ: ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യര്‍> ഇബ്‌ലീസ്, ശൈത്താന്‍: പിശാച്> മുന്‍കര്‍, നക്കീര്‍: മനുഷ്യന്‍ മരിച്ചുകഴിയുമ്പോള്‍ ഖബറില്‍ ചോദ്യംചെയ്യാനെത്തുന്ന മാലാഖമാര്‍> സുബര്‍ക്കം: സ്വര്‍ഗം> സുജൂദ്: നമസ്‌കാര സമയത്ത് മുട്ടുകുത്തി നെറ്റി തറയില്‍ തൊട്ട് പ്രാര്‍ഥിക്കുന്ന അവസ്ഥ> തസ്ബീഹ് മാല: നമസ്‌കാര ശേഷമുള്ള ലഘു പ്രാര്‍ഥനയുടെ എണ്ണം തെറ്റാതിരിക്കാനുള്ള മാല. ഓരോ മാലയിലും 33 മുത്തുകള്‍ ഉണ്ടാവും.> യാസീന്‍: വിശുദ്ധ ഖുര്‍ആനിലെ ഒരധ്യായം.> യാസീന്‍ വല്‍ ഖുര്‍ആനില്‍ ഹഖീം..: വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ എന്ന അധ്യായത്തിന്റെ തുടക്കം.> മുസ്ഹഫ്: പുസ്തകം, ഖുര്‍ആന്‍ > അസര്‍: സായാഹ്‌ന നമസ്‌കാരം> പലകകള്‍: മൃതദേഹത്തില്‍ മണ്ണു വീഴാത്തവണ്ണം പലക നിരത്തിയാണ് മുസ്‌ലിംകളുടെ സംസ്‌കാരം> ലാ ഇലാഹ ഇല്ലല്ലാ: ആരാധനക്ക് അര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിലൊന്ന്. > ജന്നാത്തുല്‍ ഫിര്‍ദൗസ്: സ്വര്‍ഗത്തിലെ പൂന്തോപ്പ്, സത്യവിശ്വാസികളെ അല്ലാഹു അവിടെ ഒന്നിച്ചുകൂട്ടുമെന്ന് വിശ്വാസം. > സുബര്‍ക്കം: സ്വര്‍ഗം.> മിഅ്‌റാജ്: മുഹമ്മദ് നബി സ്വര്‍ഗത്തിലേക്കു നടത്തിയ അത്ഭുത രാത്രി യാത്ര.> വെള്ളപ്പടം: മുസ്‌ലിംകള്‍ മൃതദേഹത്തിന്റെ മുഖം തുറന്നിടാറില്ല. ഓരോ സന്ദര്‍ശകന്‍ എത്തുമ്പോഴും മുഖപടം മാറ്റി കാട്ടുകയാണ് പതിവ്.)

11 comments:

  1. ബീവാത്തുവിനൊപ്പം കിടക്കാന്‍ കൊതിച്ച ചട്ടമ്പികളൊരുപാടുണ്ടായിരുന്നു നാട്ടില്‍. മുഖസൗന്ദര്യം ഏറെയൊന്നുമില്ലെങ്കിലും കടഞ്ഞെടുത്തൊരു ശരീരമുണ്ടായിരുന്നു പെണ്ണിന്. ആ ഉടലില്‍ പുരുഷകാമത്തിന്റെ ആര്‍ത്തികള്‍ കാട്ടാന്‍ കഴിയാതെപോയ പൂക്കരയിലെ ഓരോ ചട്ടമ്പിയും, അവളെ പറ്റിച്ച് വയറ്റിലുണ്ടാക്കി പോയ അജ്ഞാതനെക്കുറിച്ച് പറഞ്ഞുചിരിച്ച് പകതീര്‍ത്തു.

    ReplyDelete
  2. A touching story. Please keep it up and write more

    ReplyDelete
  3. വളരെ ഹൃദയ സ്പര്‍ശിയായ കഥ. ഓഫീസില്‍ നിന്നാണ് വായിച്ചത്. ആരും കാണാതെ കണ്ണ് തുടച്ചു.

    ReplyDelete
  4. valare nalla story...
    eniyum ezuthuka....tanx

    ReplyDelete
  5. good crafting... best of luck...
    iniyum ezhuthanam..

    rahmankdr@gmail.com
    www.poypoyakaalam.blogspot.com

    ReplyDelete
  6. ഞാന്‍ ഇതു മാത്രമല്ല എല്ലാം വായിച്ചു. എല്ലാറ്റിനടിയിലും കുറിക്കുന്നതിനു പകരം ഇവിടെ ഞാന്‍ പറഞ്ഞു തുടങ്ങുന്നു.
    താങ്കള്‍ ഓര്‍മകളിലേക്ക് ഊളിയിട്ടു ആഞ്ഞു ശ്വസമെടുത്ത് ഇവിടെ ജീവിക്കുന്ന പോലെ തോന്നി. എല്ലാം സ്ത്രീയുടെ വൈകാരികവും സാമൂഹികവുമായ അപരവല്‍കരണത്തെ വേതനിക്കുന്ന മനസ്സു കൊണ്ട് കാണാന്‍ ശ്രമിച്ചിരിക്കുന്നു. ഏകാന്തയില്‍ ഇരുന്നു ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നു...എനിക്ക് തോന്നുന്നു താങ്കള്‍ എന്നെക്കാള്‍ ഒരു പാടുകാലം ഈ ലോകത്ത് ജീവിച്ചിരിക്കുന്നു. ഞാന്‍ നടന്നു തുടങ്ങിയിട്ടില്ലാത്ത ഇടവഴികളില്‍ താങ്കള്‍ ഒരു വിളക്കു വെച്ചിരിക്കുന്നു...ഞാന്‍ എത്തുമ്പോഴും ആ വിളക്ക് എണ്ണ തീരാതെ അവിടെ കത്തി നില്‍ക്കട്ടെ. എനിക്ക് ഏറ്റവും ഇഷ്ട്‌പ്പെട്ടത് കൂട്ടുകാരി മുറിവിട്ടു പോയപ്പോ അലറിക്കരഞ്ഞ ആ കുറിപ്പായിരുന്നു. സന്തോഷം

    ReplyDelete
  7. തകര്‍ത്തു.... ഒറ്റയിരിപ്പിന്‌ ശ്വാസമടക്കി വായിച്ചു. കരളു പിടച്ചു ചിലപ്പോള്‍. ബീവാത്തുവിന്‌ സ്വര്‍ഗമല്ലാതെ മറ്റെന്താണ്‌ പടച്ചവന്‌ കൊടുക്കാനാവുക?....
    ഇങ്ങനെയൊരു അനുഭവം അറിയിച്ചതിന്‌ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും.

    shareefsagar@gmail.com

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. A well presented story.
    Thanks for sharing,
    Will come again to read more
    keep writing.
    thankalkku nalla sargga bhaavana undu.
    Keep it up
    Oru nalla yezhuthukaari yevideyo olichirikkunnathu pole, yezhuthu, purathu konduvaroo. nanni namaskaaram
    philip, secunderabad

    ReplyDelete
  10. എഴുതാതിരിക്കുന്നത് കൊണ്ടുള്ള നഷ്ടം വയനകാര്ക് മാത്രമാണ് എന്ന് അറിയ്മെങ്കിലും
    വീണ്ടു എഴുതണം എന്ന് സ്വാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

    ReplyDelete