Tuesday, October 5, 2010

ആനി മരിയ ജോസഫ്

'ഇതിലെവനാടീ നല്ല ചരക്ക്...?'
മൂന്നു സുന്ദരന്‍മാരുടെ മൂന്നു ഭാവത്തിലുള്ള ചിത്രങ്ങള്‍ എനിക്കു മുമ്പിലേക്ക് നീക്കിയിട്ടുകൊണ്ട് ആനി മരിയ ജോസഫ് ചോദിച്ചു. വഴവഴുത്തൊരു പാമ്പ് പൊടുന്നനെ നഗ്നമായ ഉടലില്‍ വീണാലെന്നവണ്ണം ഞാന്‍ ഞെട്ടി. മൂന്നു ചിത്രങ്ങളിലും നായകനോടിഴുകിച്ചേര്‍ന്ന് ആനി മരിയ ജോസഫ് ഉണ്ടായിരുന്നു, വിടര്‍ന്ന ചിരിയോടെ. ആണ്‍ബോധത്തിന്റെ നിഘണ്ടുവില്‍ ഉടല്‍ഭംഗിയുള്ള പെണ്ണിനെ സൂചിപ്പിക്കുന്ന സവിശേഷപദമായ 'ചരക്ക്' തിരിച്ചും പ്രയോഗിക്കപ്പെടുമെന്നതായിരുന്നു എന്റെ അമ്പരപ്പിന്റെ മറ്റൊരു കാരണം. ഭാഷയുടെ വിചിത്രമായ ഈ ലിംഗനീതിയുടെ സാധ്യത അന്നുവരെ ഞാന്‍ ആലോചിച്ചിരുന്നില്ല.

'മൂന്ന് അവന്‍മാര്‍ക്കും എന്നോട് സ്വര്‍ഗീയ പ്രണയം. കെട്ടിപ്പിടിച്ചും ഉമ്മവെച്ചും വാങ്ങിത്തന്നും പ്രണയം കാണിക്കുന്നു. ഏതവനെ വേണം സ്വീകരിക്കേണ്ടത്, നീ പറ'^ ബാഗ് മേശമേല്‍ എറിഞ്ഞ്  ഹോസ്റ്റല്‍മുറിയിലെ ബാത്ത്റൂമിനുള്ളിലേക്ക് നടക്കവെ മരിയ ചോദിച്ചു.

 പൊടുന്നനെ തെളിഞ്ഞൊരു അശ്ലീലദൃശ്യം കാണുന്ന അമ്പരപ്പോടെ ഞാന്‍ ചിത്രങ്ങളിലേക്ക് മാറിമാറി നോക്കി നില്‍ക്കവെ പ്രാര്‍ഥനക്കു മണിമുഴങ്ങി.  പെണ്‍ഹോസ്റ്റലിലെ അനവധി മുറികള്‍ തുറക്കപ്പെടുകയും നിശാവസ്ത്രം ധരിച്ച കൌമാരക്കാരികള്‍ പ്രാര്‍ഥനാഹാളിലേക്കു ധൃതിപ്പെട്ട് നീങ്ങി ക്രൂശിതരൂപത്തിനു മുന്നില്‍, കന്യാസ്ത്രീകളെ പിന്‍പറ്റി മുട്ടുകുത്തുകയും ചെയ്തു. കോളജിന്റെ പെണ്‍ഹോസ്റ്റലിലെ സന്ധ്യകള്‍ അപ്രകാരം പ്രാര്‍ഥനാഭരിതമാകുമ്പോള്‍ അന്യമതസ്ഥരായ എന്നെപ്പോലെ ചിലര്‍ മുറികളില്‍ അടച്ചിരിക്കലായിരുന്നു പതിവ്. ഇന്നെന്തോ, വല്ലാത്തൊരു ഭയത്തോടെ ഞാന്‍ പ്രാര്‍ഥനാ മുറിയിലേക്ക് ധൃതിപ്പെട്ട് ഓടുകയും കര്‍ത്താവിനുമുന്നില്‍ മുട്ടുകുത്തുകയും ചെയ്തു. സദാചാര വേലികളെ പെണ്ണ് ലംഘിക്കുന്നതിനെ അത്രമേല്‍ ഞെട്ടലോടെയേ എനിക്കു കാണാനാവുമായിരുന്നുള്ളൂ. കാരണം പെണ്ണിന്റെ സകലനിയമങ്ങളുടെയും താക്കോല്‍ അവളുടെ ഉടലാണെന്ന് ആരൊക്കെയോ എന്നേ എന്നെ പഠിപ്പിച്ചിരുന്നു.

പ്രാര്‍ഥന കഴിഞ്ഞ്, മുറിയിലെത്തി ചാരിയ വാതില്‍ തുറക്കുമ്പോള്‍ ആനി മരിയ ജോസഫ് പിന്തിരിഞ്ഞുനിന്ന് ബ്രായുടെ ഹുക്ക് അഴിക്കുകയായിരുന്നു. അര്‍ധനഗ്നമായ അവളുടെ ഉടലില്‍ ഉടക്കിയ കണ്ണുകള്‍ മനപൂര്‍വം പിന്‍വലിച്ചുകൊണ്ട് ഞാന്‍ സദാചാരവാദിയുടെ വേഷമണിഞ്ഞു.
'ഛെ! നാണമില്ലേ നിനക്ക്, വാതില്‍ കൊളുത്തിട്ടൂടെ'
എന്തിന്, നീയല്ലാതെ ആരാ ഈ മുറിയില്‍ വരാന്‍...?
ആകുലതകളോടെ കട്ടിലിലേക്കു ഞാന്‍ ചരിയവെ, അവള്‍ വീണ്ടും ചോദിച്ചു.
'എന്താടീ നീ പറയാത്തെ... ഏതവനാ സൂപ്പര്‍.....?

ജന്തുശാസ്ത്ര ബിരുദമോഹവുമായി നഗരകലാലയ ഹോസ്റ്റല്‍ മുറിയില്‍ അഭയംതേടിയ ആദ്യനാളില്‍ എനിക്കുകിട്ടിയ കൂട്ടായിരുന്നു മരിയ. സിനിമയിലെ ഫ്ലാഷ്ബാക്ക് പോലെ, ദീര്‍ഘമായൊരു ഭൂതകാലമൊന്നും തനിക്കില്ലെന്ന് പരിചയത്തിന്റെ ആദ്യ ആഴ്ചയില്‍തന്നെ അവള്‍ എന്നോടു പറഞ്ഞിരുന്നു. അവളുടെ പപ്പ നഗരത്തിലെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. നഗരത്തിലെ ചടങ്ങുകളില്‍ നിറഞ്ഞുനില്‍ക്കുന്ന പാതി രാഷ്ട്രീയക്കാരന്‍ കൂടിയായ അയാളുടെ ചിത്രങ്ങള്‍ മിക്ക ദിവസവും പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ വരാറുണ്ടായിരുന്നു. അവ കാട്ടിതന്ന് അവള്‍, എനിക്ക് മനസിലാവാത്ത തമാശകള്‍ പറഞ്ഞുചിരിച്ചു. ആ സമ്പന്ന വക്കീലിന്റെ ദത്തുപുത്രിയാണ് ആനി മരിയ ജോസഫ് എന്ന് ചില കൂട്ടുകാരികള്‍ പറഞ്ഞുതന്നിരുന്നെങ്കിലും അതേക്കുറിച്ച് ഞാന്‍ ഒരിക്കലും അവളോട് ചോദിച്ചിരുന്നില്ല. അവള്‍ പറഞ്ഞതുമില്ല.

മരിയയുടെ പേഴ്സ് നിറയെ എപ്പോഴും അമ്പതിന്റേയും നൂറിന്റേയും നോട്ടുകള്‍ ഉണ്ടായിരുന്നു. 1990 കള്‍ ആയിരുന്നു കാലം. കൂലിപ്പണിക്കാരുടെ ഗ്രാമത്തില്‍നിന്ന് നഗരകവാടത്തിലെത്തിയ എനിക്ക് നൂറിന്റെ നോട്ടുകള്‍ തന്നെ അത്ഭുതമായിരുന്നു. എന്റെ കൂട്ടുകാരി, വലിയൊരു സമ്പന്നയാണെന്ന് ഞാന്‍ ഊഹിച്ചു. അവളുടെ മമ്മിയെക്കുറിച്ച് മരിയ അധികമൊന്നും പറഞ്ഞിരുന്നില്ല. അവള്‍ക്കു മമ്മിയെന്നു വിളിക്കാന്‍ ആരോ ഉണ്ടെന്നുമാത്രം ഞാന്‍ മനസിലാക്കി.

എനിക്ക്  പിടികിട്ടാത്ത ഒന്ന്, അവള്‍ക്ക്  ആ പപ്പയോടും മമ്മിയോടും എന്തുവികാരമായിരുന്നു എന്നതാണ്. സ്നേഹമോ പുച്ഛമോ പരിഹാസമോ പകയോ വെറുപ്പോ? അവളത് ഒരിക്കലും  കാര്യകാരണസഹിതം വിശദീകരിച്ചില്ല. എന്തും ശാസ്ത്രീയമായി സമര്‍ഥിച്ചാല്‍ മാത്രം മനസിലാവുന്ന വെറുമൊരു ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു അക്കാലത്ത് ഞാന്‍. ഡിസക്ഷന്‍ മേശയില്‍ പിടയുന്ന തവളയുടെ ആന്തരികാവയവങ്ങള്‍ സൂചിമുനയില്‍ കുത്തിയെടുത്തു വിശദീകരിക്കുംപോലെ,  ജീവിതത്തിന്റുെം മനസിന്റെയും  'ക്രോസ്സെക്ഷന്‍' എടുക്കാന്‍ കഴിയില്ലെന്ന് അതിനും എത്രയോ ശേഷമാണ് ഞാന്‍ പഠിച്ചത്.

ജീവിതത്തിന്റെ ഏതോ നിമിഷത്തില്‍ ആനി മരിയ ജോസഫ് എന്ന എന്റെ കൂട്ടുകാരി, എല്ലാ സ്നേഹങ്ങളും വെറും അഭിനയങ്ങളാണെന്നും ഒന്നില്‍നിന്ന് ഒന്നിലേക്ക് പാറി അനുഭവിക്കാനുള്ള വെറുമൊരു തമാശക്കളിയാണ് ബന്ധങ്ങളെന്നും പഠിച്ചുപോയിരുന്നു. ആവുമ്പോലൊക്കെ ഞാനവളെ തിരുത്താന്‍ ശ്രമിച്ചു. പൊട്ടിച്ചിരികളോടെ അവളെന്റെ ഉപദേശങ്ങളെ കുടഞ്ഞുകളഞ്ഞു. ഓരോ ദിവസവും ക്ലാസ്മുറികള്‍ ഉപേക്ഷിച്ചവള്‍ ബൈക്കില്‍ ഉല്ലാസയാത്രകള്‍പോയി. ബൈക്കുകളും അതോടിക്കുന്നയാളും ജന്തുശാസ്ത്രത്തിലെ 'ലൈഫ് സൈക്കിള്‍' പോലെ മാറിവന്നുകൊണ്ടിരുന്നു.

'ഹോ..ഒരഭിപ്രായം ചോദിച്ചപ്പോ അവടെ ജാഡ...നീ പറയണ്ട, ഞാന്‍ കണ്ടുപിടിച്ചോളാം......'
റോസ്നിറത്തിലുള്ള പാന്റീസ് മാത്രം ധരിച്ച് മരിയ എനിക്കുമുന്നില്‍ നിന്നു. തിളങ്ങുന്നൊരു സ്വര്‍ണ അരഞ്ഞാണത്തിന്റെ അടരുകള്‍ അവളുടെ അടിവസ്ത്രത്തിന്റെ അരികിലൂടെ പുറത്തുകാണാമായിരുന്നു. വലിയ ചന്ദനനിറമുള്ള മാറിടങ്ങള്‍ എന്നില്‍ അസൂയയുണര്‍ത്തി.
'നാണമില്ലേ പെണ്ണേ, പോയി ഉടുപ്പിട്ടിട്ട് കാര്യംപറ... ' ഞാന്‍ തലയിണയില്‍ മുഖം മറച്ചു.

കൂട്ടുകാരികള്‍ക്കുമുന്നില്‍ നഗ്നരായിനിന്ന് പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍മുറികളില്‍ വസ്ത്രം മാറാറുണ്ടോ എന്ന് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പുരുഷസുഹൃത്ത് അതിയായ ജിജ്ഞാസയോടെ എന്നോട് സ്വകാര്യം തിരക്കിയപ്പോള്‍ ഞാന്‍ മരിയയെ ഓര്‍ത്തുപോയി. അവനോട് ഞാന്‍ പറഞ്ഞത്, 'ഇല്ല. ചിലപ്പോള്‍ ബ്ലൌസോ മറ്റോ മാറ്റിയെന്നു വരാം. ഭൂരിപക്ഷം സ്ത്രീകളും ശരീരത്തിന്റെ പരസ്യപ്രദര്‍ശനം ഇഷ്ടപ്പെടുന്നവരല്ല' എന്നായിരുന്നു. അതായിരുന്നു, എന്റെ അനുഭവം. മുറിയില്‍ മരിയ മാത്രമുള്ളപ്പോഴും ഞാന്‍ ബാത്ത്റൂമിന്റെ ഏകാന്തതയില്‍ മാത്രമേ വസ്ത്രം മാറ്റിയിരുന്നുള്ളൂ. ആ ഹോസ്റ്റലില്‍ ഞാന്‍ കണ്ടവരെല്ലാം അങ്ങനെയായിരുന്നു. സ്വവര്‍ഗരതിയുടെ കഥകള്‍ ഒഴുകിനടന്ന ഹോസ്റ്റലുകളില്‍ താമസിച്ച കാലത്തുപോലും മുറിയില്‍ കൂട്ടുകാരികള്‍ക്കു മുന്നില്‍ നഗ്നതയുടെ പൂര്‍ണത പ്രദര്‍ശിപ്പിക്കുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടില്ല. ഒരുവേള, അതെന്റെ അനുഭവങ്ങളുടെ പരിമിതിയാവാം. എന്നാലും മലയാളി പെണ്ണിന്റെ സദാചാര സംഹിതകള്‍ ഇപ്പോഴും അത്രമേലൊന്നും മാറിയിട്ടില്ലെന്ന് എനിക്കു തോന്നുന്നു.

പക്ഷേ, മരിയ പരിചയപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ എനിക്കു മുന്നില്‍ നിന്ന് കൂസലില്ലാതെ വസ്ത്രം മാറാന്‍ തുടങ്ങി. ഉടയാടകളൊന്നായി അഴിച്ച് അലക്ഷ്യമായി സ്വന്തം കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് ചിത്രത്തുന്നലുകളുള്ള വിലയേറിയ ബ്രേസിയറും ഇളം നിറമുള്ള പാന്റീസും ധരിച്ച് അവള്‍ എനിക്കു മുന്നില്‍ നിന്നു തര്‍ക്കിക്കും. ചിലപ്പോള്‍ പാന്റീസ്
പോലും ഊരിയെടുത്ത് വായുവില്‍ കറക്കി കിടക്കയിലേക്ക് എറിയും. എന്നിട്ട് പൂണ നഗ്നതയുടെ സൌന്ദര്യത്തില്‍ കണ്ണാടിക്കുമുന്നില്‍ നിന്ന് അവള്‍ സ്വന്തം മാറിടങ്ങളേയും വയറിനേയും ത്വക്കിനേയും വിലയിരുത്തും. ഒരു ജന്തുശാസ്ത്ര അധ്യാപകന്‍ സൂക്ഷ്മജീവിയുടെ അവയവങ്ങള്‍ വിവരിക്കുംപോലെ അവള്‍ സ്വന്തം ശരീരത്തെ അരോചകമാംവിധം വിശദീകരിക്കും. എന്നെക്കാള്‍ ഒരുപാട് സുന്ദരിയായിരുന്നു അവള്‍. ചുരുണ്ട ഭംഗിയുള്ള മുടിയിഴകളെ അവള്‍ വെട്ടിക്കുറച്ചിരുന്നു. അവളുടെ തുടകള്‍ക്കിടയില്‍നിന്ന് കറുത്തിരുണ്ടരോമങ്ങള്‍ അടിവയറിലേക്ക് പടര്‍ന്നുകയറിയത് കണ്ടപ്പോഴൊക്കെ ഞാന്‍ വല്ലാതെ അതിശയിച്ചു. അക്കാലത്ത് അത്രമേല്‍ സവിശേഷമായ ഉടലടയാളങ്ങള്‍ എനിക്ക് ഉണ്ടായിരുന്നില്ല. ചെറിയ മുലകളും മെല്ലിച്ച ശരീരവും ഭംഗിയില്ലാത്ത മുഖവും എന്നെ കുളിമുറിയുടെ സ്വകാര്യതയില്‍ അലോസരപ്പെടുത്തി. അപ്പോഴൊക്കെ ഞാന്‍ മരിയയോട് അസൂയപ്പെട്ടു.

എന്റെ വിലകുറഞ്ഞ വെളുത്ത ബ്രായും പാന്റീസും മാസമുറകാലത്തെ വെളുത്ത തുണിയുമൊക്കെ അവള്‍ കാണുന്നതില്‍ എനിക്ക് അപമാനം തോന്നി. ആ ചെറിയ മുറിയില്‍ അവയെപ്പോഴും ഞാന്‍ മറച്ചു സൂക്ഷിച്ചു. എന്നിട്ടും അവയൊക്കെ അവള്‍ കാണുകയും എന്റെ നാടന്‍ ആര്‍ത്തവമുറകളെ പടികടത്തുകയും ചെയ്തു. വിലയുള്ള സാനിട്ടറിപാഡുകളുടെ എളുപ്പമുള്ള ഉപയോഗം എന്നെ പഠിപ്പിച്ചത് ആനി മരിയ ജോസഫ് ആയിരുന്നു. രഹസ്യഭാഗങ്ങളില്‍ പടര്‍ന്നുകയറുന്ന അനുസരണയില്ലാത്ത രോമരാജികളെ പെണ്‍കുട്ടികള്‍ വെട്ടിയൊതുക്കാന്‍ പാടുണ്ടോ എന്ന എന്റെ സംശയംപോലും മാറ്റിത്തന്നത്ത് അവളായിരുന്നു. സ്ത്രീകള്‍ ഉപയോഗിക്കുന്ന മുറിവുപറ്റാത്ത ഷേവിങ് ഉപകരണങ്ങളുടെയും ഹെയര്‍ റിമൂവറുകളുടെയും ഉപയോഗം അവളെനിക്ക് വിവരിച്ചുതന്നു. നഗരത്തിലെ വലിയ വസ്ത്രശാലകളില്‍നിന്ന് ലജ്ജയില്ലാതെ അളവിനൊത്ത അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനും മെഡിക്കല്‍ഷോപ്പുകളില്‍നിന്ന് സാനിട്ടറി പാഡുകള്‍ വാങ്ങാനും അവള്‍ എന്നെ പഠിപ്പിച്ചു. ക്രമംതെറ്റിയെത്തുന്ന ആര്‍ത്തവത്തിന്റെ നാളുകളില്‍ വല്ലാതെ ഉള്‍വലിഞ്ഞുപോകുന്ന എന്നെയവള്‍ കളിയാക്കി, സജീവതകളിലേക്കു കൊണ്ടുവന്നു. പക്ഷേ, അവള്‍ എപ്പോഴും ചരടില്ലാത്ത പട്ടംപോലെ എവിടെയൊക്കെയോ പറന്നു.

ഓ, വേദനിക്കുന്നു, അവന്‍ ഇന്നലെ പിടിച്ചുടച്ചു കളഞ്ഞു.....സ്വന്തം മാറില്‍ തൊട്ടവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ മുഖം ചുളിച്ചു. 'മരിയ, നീ പോകുന്നത് അപകടത്തിലേക്കാണ്. നീയിത് എന്തു ഭാവിച്ചാ......' ഞാനവളെ പലതവണ ശാസിച്ചത് എന്റെ തന്നെ ഭയം കാരണമായിരുന്നു. പിടിക്കപ്പെടുന്നൊരു നാള്‍ മരിയ പാവനമായ ക്രിസ്ത്യന്‍ പേരുള്ള ആ കോളജില്‍നിന്ന് പുറത്താക്കപ്പെടും. അവളുടെ കൂട്ടുകാരിയും സഹവാസിയും ആയതിനാല്‍ മാത്രം അന്ന് ഞാനും ശിക്ഷിക്കപ്പെട്ടേക്കും. ഓരോ ദിവസവും ഞാനതു ഭയന്നു. അപമാനത്തിന്റെ വാള്‍ ശിരസ്സിനുമേല്‍ കണ്ട് രാത്രികളില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. അടുത്ത കിടക്കയില്‍ അപ്പോഴൊക്കെ മരിയ നല്ല ഉറക്കമായിരുന്നു. ഒരു പെണ്ണിന് ഇത്രമേല്‍ ചീത്തയാകാനാവുമോയെന്ന് അവള്‍ ഓരോ നാളിലും എന്നെ അത്ഭുതപ്പെടുത്തി. അവളുടെ ഇതിഹാസങ്ങള്‍ക്ക് കാമ്പസില്‍ കുട്ടികള്‍ കൂട്ടിച്ചേര്‍ത്തും മാറ്റിപ്പറഞ്ഞും പല ഭാഷാന്തരങ്ങള്‍ ഉണ്ടായി, രാമായണം പോലെ. കോളജ് അധികൃതര്‍ മാത്രം അവ അധികമൊന്നും അറിഞ്ഞില്ല. അഥവാ അറിഞ്ഞില്ലെന്ന് നടിച്ചതോ? അധികം അകലെയല്ലാത്ത വീട്ടിലേക്കെന്ന പേരില്‍ അവള്‍ ഹോസ്റ്റലില്‍ നിന്ന് അനുവാദം വാങ്ങി പോകുന്ന ഓരോ ദിവസവും ഞാന്‍ അസഹ്യമായ ആശങ്കകളാല്‍ ഉലഞ്ഞു.

പക്ഷേ, മരിയ വിലപിടിച്ചത് എന്തുവാങ്ങുമ്പോഴും എന്നെ ഓര്‍ത്തു. അവളെനിക്ക് തിളങ്ങുന്ന വര്‍ണക്കടലാസില്‍ പൊതിഞ്ഞ വിദേശ ചോക്ലേറ്റുകള്‍ സമ്മാനം തന്നു. നഗരത്തിലെ ഹോട്ടലില്‍നിന്ന് വിലയുള്ള വിഭവങ്ങള്‍ എല്ലാ ആഴ്ചയിലും ഞങ്ങള്‍ വാങ്ങിത്തിന്നു. എല്ലായ്പ്പോഴും അവളായിരുന്നു ബില്ലടച്ചത്. കുറച്ചേറെ ആണ്‍കുട്ടികള്‍ കഴിഞ്ഞാല്‍ അവള്‍ക്ക് എന്നോടായിരുന്നു അധികം സൌഹൃദം. പക്ഷേ, ഒരിക്കല്‍പോലും അവളെന്നെ വീട്ടിലേക്ക് ക്ഷണിച്ചില്ല. വീട് ഏറെയൊന്നും അകലെ ആയിരുന്നില്ലെങ്കിലും. അവളെനിക്ക് നിറമുള്ള വസ്ത്രങ്ങളും അപൂര്‍വമായ പുസ്തകങ്ങളും മനോഹരമായ പുതുവല്‍സര കാര്‍ഡുകളും സമ്മാനിച്ചു. ചിലപ്പോള്‍ ഫാഷന്‍ തികഞ്ഞ അടിവസ്ത്രങ്ങള്‍പോലും വാങ്ങിനല്‍കി. ഓരോ സമ്മാനം വാങ്ങുമ്പോഴും അജ്ഞാതമായ ഭയം എന്നെ മൂടി. പക്ഷേ പ്രലോഭനങ്ങളില്‍ മനസ്സുടക്കിയ എനിക്ക് സമ്മാനങ്ങള്‍ നിഷേധിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അവള്‍ അതെല്ലാം തരുന്നത് അപകടകരമായൊരു ചൂഷണത്തിന്റെ മുന്നൊരുക്കമായാവാം എന്നൊരു പേടി എന്നെ വല്ലാതെ പിടികൂടിയിരുന്നു.

അവള്‍ ഒളിവും മറയുമില്ലാതെ എനിക്കു മുന്നില്‍ ജീവിതം കുമ്പസരിച്ചുകൊണ്ടിരുന്നു, പാപബോധമില്ലാത്ത ഉല്ലാസഭരിതമായ കുമ്പസാരങ്ങള്‍. അവയിലെ പച്ചയായ വിവരണങ്ങള്‍ ആദ്യം എന്നില്‍ അറപ്പുണ്ടാക്കി. എന്നാല്‍, ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്റെ ശാരീരികതലങ്ങളുടെ കൌതുകങ്ങള്‍ തെരഞ്ഞിരുന്ന എനിക്ക് പിന്നീട് ആനി മരിയ ജോസഫിന്റെ വിവരണങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമായി. തന്റെ ഏറ്റവും പുതിയ കാമുകന്‍ ഫൈനല്‍ഇയര്‍ ഫിസിക്സിലെ ജോണ്‍സണ്‍ സാമുവല്‍ തിയറ്ററിന്റെ ഇരുട്ടില്‍ മുലകളില്‍ തഴുകിയത്, അത് അനുവദിച്ചുകൊടുത്തത്, അവന്റെ വാരിപ്പിടിച്ച ചുംബനത്തിന് നിന്നുകൊടുത്തത്, അവന്‍ കാട്ടിത്തന്ന ഇംഗ്ലീഷ് നീലപ്പുസ്തകത്തിലെ ചിത്രങ്ങളുടെ ചൂട്....എല്ലാമവള്‍ വിസമ്മതങ്ങളില്ലാതെ വെളിപ്പെടുത്തി. അവളോട് ഓരോ കാമുകനും നടത്തിയ ദ്വയാര്‍ഥപ്രയോഗങ്ങള്‍, ചോദിച്ച സംശയങ്ങള്‍ എല്ലാം അവള്‍ പങ്കുവെച്ചു. പെണ്ണുടലിനോടുള്ള ആണ്‍ കാമത്തെ അവള്‍ പലവിധത്തില്‍ വിശദീകരിച്ച രാവുകളിലൊക്കെ ഞാന്‍ ഉറക്കംവരാതെ അസ്വസ്ഥയായി.

ഒന്നാംവര്‍ഷ ബിരുദത്തിന്റെ അവസാനമാസങ്ങളില്‍ അവള്‍ പറഞ്ഞത് ഏറെയും ജോണ്‍സണ്‍ സാമുവല്‍ എന്ന കാമുകനെക്കുറിച്ചായിരുന്നു. ഒരിക്കല്‍ ദൂരെ കോളജ് മൈതാനത്തില്‍ വോളിബോള്‍ കളിക്കുന്ന അവനെ അവള്‍ എനിക്ക് ചൂണ്ടിക്കാട്ടി. 'അതാടീ...എന്റെ ചുണക്കുട്ടന്‍'. അകലെ സായാഹ്ന വെയിലില്‍ പന്തിനുനേരെ ഉയര്‍ന്നുചാടുന്ന അവന്റെ ഉറച്ച മാംസപേശികള്‍ എന്നെ പേടിപ്പിച്ചു. 'അയ്യോ, പേടിയാവുന്നു'^ ഞാന്‍ പറഞ്ഞു. 'അപ്പോ നീയവനെ മൊത്തത്തില്‍ കണ്ടാലോ?'^ അവള്‍ ചിരിച്ചു. ഞാന്‍ മുഖം തിരിച്ചു.

'എല്ലാം കഴിഞ്ഞെടീ, ഞാന്‍ സമ്മതിച്ചു. ഇന്നലെ ഞങ്ങള്‍ മാത്രം അവന്റെ കൂട്ടുകാരന്റെ ആളില്ലാത്ത വീട്ടിലായിരുന്നു'^ ഒരു വാരാദ്യത്തില്‍ മടങ്ങിയെത്തിയ മരിയ എന്നോട് കാതില്‍ സ്വകാര്യം പറഞ്ഞു. അവളുടെ ഉച്ഛ്വാസവായുവില്‍ അപരിചിതമായ ഗന്ധം നിറഞ്ഞു. അത് മദ്യത്തിന്റേതെന്ന് എനിക്ക് പേടിയോടെ മനസിലായി. വീട്ടില്‍ അപൂര്‍വം ആഘോഷവേളകളില്‍ പുരുഷസദസുകളില്‍ ആ മണം നിറഞ്ഞിരുന്നു. തിളച്ച വെള്ളം ചെവിയില്‍ പതിച്ചെന്നവണ്ണം ഞാന്‍ പിടഞ്ഞു. 'ഇനിയിപ്പോ സിനിമേലും നോവലിലുമൊക്കെ പറയുമ്പോലെ കന്യക എന്നൊന്നും വിളിക്കാന്‍ പറ്റില്ല. ആ പന്നനോട് ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്, അവന്‍ സമ്മതിച്ചില്ല'^ പിന്നെയും ആനി മരിയ ജോസഫ് ചിരിച്ചു. അഴിഞ്ഞുവീണ ഉടയാടകള്‍, അവന്റെ നെഞ്ചിലെ രോമക്കൂടിന്റെ ചൂട്, ചുംബിച്ചു മുറിഞ്ഞ ചുണ്ടുകള്‍, അടര്‍ന്നുപോയ അടിയുടുപ്പുകള്‍, ദേഹമാകെ നിറഞ്ഞ അവന്റെ ഉമിനീര്‍ നനവ്, നഖക്ഷതത്തില്‍ ചോരപൊടിഞ്ഞ മുലകള്‍... എല്ലാമവള്‍ വിവരിച്ചു. ഒടുവില്‍ ഊരിവീണുപോയ ചുരിദാര്‍, അവന്‍ ബലമായി വലിച്ചുമാറ്റിയ പാന്റീസ്, മല്ലയുദ്ധത്തിലെന്നവണ്ണം അടക്കിപ്പിടിച്ച് മുകളിലേക്ക് നൂഴ്ന്നു കയറിയപ്പോള്‍ അനുഭവിച്ച അവന്റെ ഭാരം. നിഷേധങ്ങള്‍ക്കു കാതുകൊടുക്കാതെ വന്യതയോടെ അവന്‍ അകത്തിമാറ്റിയ തുടകള്‍, കന്യകാത്വത്തിന്റെ നേര്‍ത്ത ത്വക്പ്രതിരോധത്തെ ഭേദിച്ച അവന്റെ കരുത്ത്.... എല്ലാമവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഓടിപ്പോയി മുട്ടുകുത്തി പ്രാര്‍ഥിക്കാന്‍ സമയംവൈകിപ്പോയിരുന്നു. ഭഗവാനേ, ക്രിസ്ത്യാനിയായിരുന്നെങ്കില്‍ ഏതെങ്കിലും പരിചിതനായ പുരോഹിതന്റെ മുന്നില്‍ എന്റെ കൂട്ടുകാരിക്കായി ഒന്നു കരഞ്ഞു കുമ്പസരിക്കാമായിരുന്നു.

അവള്‍ ഗര്‍ഭിണിയാകാനെങ്ങാന്‍ സാധ്യതയുണ്ടോ എന്ന എന്റെ ഭയം ചോദിക്കാന്‍ ലോകത്ത് വിശ്വസിക്കാവുന്ന മറ്റാരും അപ്പോള്‍ ഉണ്ടായിരുന്നില്ല. 'അതൊന്നും ഇല്ലെടീ...അതിനൊക്കെ ഒരു സമയമുണ്ട്. നീയിതൊന്നും വായിച്ചിട്ടില്ലേ. അല്ലെങ്കില്‍ത്തന്നെ അവന് അതൊക്കെ അറിയാം. ഫൈനല്‍ പുറത്തായിരുന്നു'^ അവള്‍ അടക്കം പറഞ്ഞു. അതൊക്കെ എനിക്ക് മനസിലായത് പിന്നീട് കാലമെത്രയോ കഴിഞ്ഞാണ്. പിറ്റേന്ന് ആരും കാണാതെ കര്‍ത്താവിനുമുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ഥിച്ചു^'ദൈവമേ, എന്റെ കൂട്ടുകാരിയെ കാക്കണേ....'

അപ്രതീക്ഷിതമായ ഇണചേരല്‍ ജോണ്‍സണ്‍ സാമുവലിനോട് മരിയയെ എന്നെന്നേക്കുമായി അടുപ്പിക്കുമെന്ന് ഞാന്‍ കരുതി. ആ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് മരിയ മൂന്നു മാസത്തിനുള്ളില്‍ അയാളോട് തെറ്റിപ്പിരിഞ്ഞു. 'പട്ടി, അവന് എന്റെകൂടെ കിടന്നാല്‍ മാത്രം മതി. എന്നും ഇതുതന്നെ. എനിക്കു മടുത്തു'^ അവള്‍ പ്രഖ്യാപിച്ചു.  പഠനഭാരത്തിന്റെ പേരുപറഞ്ഞ്  വാര്‍ഡന് സ്പെഷല്‍ റിക്വസ്റ്റ് നല്‍കി ഞാന്‍ ഹോസ്റ്റലില്‍ ഒരൊറ്റമുറി സ്വന്തമാക്കിയത് അക്കാലത്താണ്. ആനി മരിയ ജോസഫ് എന്ന കൂട്ടുകാരിയുടെ സൌഹൃദത്തിന്റെ ഭാരങ്ങളെ ഇനിയും താങ്ങാന്‍ എനിക്കു കഴിയുമായിരുന്നില്ല. അവളോട് പറയാതെ, അവളില്ലാത്ത ഞായറാഴ്ച ഞാന്‍ മുറിവിട്ടു. പിന്നെ കണ്ടപ്പോഴൊന്നും അവള്‍ എന്നോട് അധികം സംസാരിച്ചില്ല. പാപബോധത്താല്‍ നീറിയ ദിനങ്ങളില്‍ നിന്ന് മോചനം നേടിയ ഞാന്‍ അവളുടെ സൌഹൃദം മുറിഞ്ഞതില്‍ ഒരുവേള ആശ്വസിച്ചു.

അധികം വൈകാതെ ആനി മരിയ ജോസഫ് കോളജുതന്നെ വിട്ടു. അവളെ ഒരുനാള്‍ പൊടുന്നനെ കാണാതാവുകയായിരുന്നു. പത്രങ്ങളില്‍ വാര്‍ത്ത വരികയും സംഭവം നഗരത്തില്‍ സംസാരവിഷയമാവുകയും ചെയ്തെങ്കിലും കോളജില്‍ അധികമാരും മരിയയെക്കുറിച്ച് വലുതായൊന്നും ആശങ്കപ്പെട്ടില്ല. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അവളെ ഒരു ചെറുപ്പക്കാരനൊപ്പം പൊലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം അയക്കുകയും ചെയ്തു. ഇതൊക്കെ കേട്ടറിവുകളും പത്രത്താളിലെ വിശേഷങ്ങളും മാത്രമായിരുന്നു. പിന്നീട് ഞാന്‍ ആ കോളജ് വിടുംവരെ ആനി മരിയ ജോസഫ്  വന്നില്ല. ഞാനവളെ നേരില്‍ കണ്ടതുമില്ല.

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വന്നൊരു കല്യാണക്ഷണക്കത്തിന്റെ തുമ്പുപിടിച്ച് ഞാന്‍ മരിയയെ തേടിച്ചെന്നു. നഗരത്തിലെ ഏറ്റവുംവലിയ കല്യാണമണ്ഡപത്തില്‍ പട്ടുടയാടകളില്‍ തിളങ്ങിനില്‍ക്കുകയായിരുന്നു അവള്‍. സ്വര്‍ണത്തിന്റെ വലിയ ഭാരങ്ങള്‍ അവളുടെ ഉടലില്‍ ഉണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ എന്നെയവള്‍ തിരിച്ചറിഞ്ഞു. ഇന്നലെയുംകൂടി കണ്ടിരുന്നുവെന്നവണ്ണം ഏറെ സംസാരിച്ചു. ഇരുണ്ട കോട്ടിന്റെ ഛായയാല്‍ കൂടുതല്‍ കറുത്തതായി തോന്നിച്ച ഉയരംകുറഞ്ഞ വരനെ അവള്‍ എനിക്കു പരിചയപ്പെടുത്തി. കല്യാണവിരുന്നിന്റെ വീണുകിട്ടിയ ഇത്തിരിനേരത്ത് അവള്‍ സ്വകാര്യമായി കാതില്‍ പറഞ്ഞു. 'പപ്പാ കണ്ടുപിടിച്ചതാ അവനെ, ഞാനങ്ങു സമ്മതിച്ചു.  ലണ്ടനില്‍ ഏതോ വലിയ കമ്പനീലാ. അടുത്തമാസം ഞങ്ങളങ്ങുപോകും. ഇനി കല്യാണം പരീക്ഷിച്ചില്ലാന്നു വേണ്ട'. അവള്‍ പിന്നെയും ചിരിച്ചു. ആ പഴയ ചിരി. ഞാന്‍ അമ്പരന്നു.

വീണ്ടും വര്‍ഷങ്ങള്‍. കഴിഞ്ഞ ദിവസം ആനി മരിയ ജോസഫിനെ ഫേസ്ബുക്കിന്റെ പേജില്‍ കണ്ടുമുട്ടി. ലണ്ടനില്‍നിന്നു തന്നെ. 'അവനെ ഞാന്‍ എന്നോ വിട്ടെടീ... ലീഗലി ഡൈവോഴ്സ്ഡ് ആയി. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റത്തില്ലെടീ. ഒടുക്കത്തെ ഈഗോ. ഭാഗ്യത്തിന് പിള്ളേര് ഉണ്ടായില്ല. അതിനാല്‍ എല്ലാം എളുപ്പമായി'

ഞാന്‍ ഒന്നും പറഞ്ഞില്ല, പകരം ഒരു ഇ^മെയില്‍ അവള്‍ക്ക് അയച്ചു.

'പ്രിയപ്പെട്ട എന്റെ കൂട്ടുകാരി,
നീ എന്നെങ്കിലും ആരെയെങ്കിലും ആത്മാര്‍ഥമായി നീ സ്നേഹിച്ചിരുന്നുവോ? ബന്ധങ്ങളുടെ പവിത്രമായ ചില്ലുപാത്രങ്ങളെ ഇത്ര അനായാസമായി നീയെങ്ങനെയാണ് ഉടച്ചു കളയുന്നത്? നിന്നെ വളര്‍ത്തിയ പപ്പയോട് , മമ്മിയോട്, നിന്റെ കൂട്ടുകാരിയായ എന്നോട്, അസംഖ്യം കാമുകന്‍മാരോട്, കൂടെ കിടന്ന പുരുഷന്‍മാരോട് നിന്റെ വികാരം എന്തായിരുന്നു? അവരില്‍ ഒരാളെയെങ്കിലും ഒരു നിമിഷമെങ്കിലും നീ സ്നേഹിച്ചിട്ടുണ്ടോ? സ്നേഹമെന്ന വികാരത്തെ നിനക്ക് ജീവിതത്തില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ തിരിച്ചറിയാന്‍, അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ജീവിതം തന്നെ അഭിനയമാക്കിയ  കൂട്ടുകാരീ, എനിക്കു നിന്നെ ഇത്രകാലത്തിനു ശേഷവും മനസിലാവുന്നതേയില്ലല്ലോ. ഇനി ഞാന്‍ നിന്നെ ജീവിതത്തില്‍ ഒരിക്കലും നേരില്‍ കാണാതിരിക്കട്ടെ എന്നു മാത്രം ആശിക്കുന്നു.
സ്വന്തം, അലീന.

മൂന്നാം നാള്‍ ആനി മരിയ ജോസഫിന്റെ മറുപടി മെയില്‍ വന്നു.

പ്രിയപ്പെട്ട അലീന,
നിനക്കറിയുമോ? എനിക്കുമേല്‍ ഒരിക്കലും രക്ത ബന്ധങ്ങളുടെ ചരടുകളൊന്നുമുണ്ടായിരുന്നില്ല. എവിടെയോ ആരാലോ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനുമേല്‍ സന്തതികളില്ലാത്ത ദമ്പതികള്‍ തീര്‍ത്തൊരു ദത്തിന്റെ നിയമച്ചരടാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയ ആര്‍ഭാടങ്ങളെല്ലാം. പിന്നെയെപ്പോഴൊക്കെയോ അവര്‍ക്കുതന്നെ വേണ്ടിയിരുന്നില്ലെന്ന് തോന്നിയ ഈ ദത്തുപുത്രി, ജീവിതത്തില്‍ ഒരിക്കലുമൊരിക്കലും സ്നേഹത്തിന്റെ പാഠങ്ങള്‍ പഠിച്ചിട്ടേയില്ല. പക്ഷേ, കൂട്ടുകാരി, നീ വിശ്വസിക്കണം. എനിക്ക് ഈ ജീവിതത്തില്‍ സ്നേഹം തോന്നിയത് നിന്നോടു മാത്രമാണ്. നിന്റെ നിഷ്കളങ്കതയോട്. നിനക്കറിയുമോ, എന്റെ നഗ്നതയില്‍ കെട്ടിപ്പുണര്‍ന്നുറങ്ങിയ ഒരാണിന്റേയും വിടചൊല്ലലില്‍ ഞാന്‍ ദുഃഖിച്ചിട്ടില്ല. എന്നെ വളര്‍ത്തിയ പപ്പയുടെ മരണത്തില്‍പോലും ഞാന്‍ കരഞ്ഞില്ല. ഞാന്‍ കരഞ്ഞത് എപ്പോഴാണെന്ന് നിനക്കറിയുമോ? എന്നെ ഒറ്റക്കാക്കി നീ ഹോസ്റ്റല്‍മുറി വിട്ടുപോയില്ലേ, ആ രാത്രി. അന്നു മാത്രമാണ് തലയിണയില്‍ മുഖംചേര്‍ത്ത് ഞാന്‍ തേങ്ങിപ്പോയത്. കൂട്ടുകാരി, ഇപ്പോള്‍ എന്റെ ബോയ്ഫ്രണ്ട് ഒരു ലണ്ടന്‍ സായിപ്പാണ്. ഓഷോ ശിഷ്യനെന്ന് പറയുന്നൊരു കള്ളവേദാന്തക്കാരന്‍. അവന്‍ കഴിഞ്ഞദിവസം ഇണചേരുമ്പോള്‍ എന്നോട് ചോദിച്ചു. 'നീയെന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?'
ഞാനവനോട് പറഞ്ഞു, 'ഒരിക്കലും കിട്ടാത്ത സ്നേഹം തേടിയുള്ള എന്റെ യാത്രയില്‍ നൈമിഷകമായ ആഘോഷങ്ങളും രതിയും വേര്‍പാടുകളും മാത്രമേയുള്ളൂ. സ്നേഹമേയില്ല.'
അപ്പോള്‍ അവന്‍ വീണ്ടും എന്നോട് ചോദിച്ചു^'നീ ജീവിതത്തില്‍ ഏറ്റവും സ്നേഹിച്ചത് ആരെയാണ്? അങ്ങനെയൊരാള്‍ ഉണ്ടോ?'

പൊടുന്നനെയുണ്ടായ സ്ഖലനത്തിന്റെ തീവ്രതയില്‍ എനിക്കുമേല്‍ മൃഗീയമായി ചലിച്ചുകൊണ്ടിരുന്ന ആ സായിപ്പിന്റെ കിതക്കുന്ന ശരീരത്തിനടിയില്‍ ഞെരുങ്ങി ഞാന്‍ മെല്ലെ പാടി.....

I had a friend most rare,
Her soul all goodness and light
Her voice sweet and melodious....
 

പ്രിയപ്പെട്ട എന്റെ കൂട്ടുകാരീ... നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, ഞാന്‍ പാടിയത് നിന്നെക്കുറിച്ചായിരുന്നു.

10 comments:

  1. റോസ്നിറത്തിലുള്ള പാന്റീസ് മാത്രം ധരിച്ച് മരിയ എനിക്കുമുന്നില്‍ നിന്നു. തിളങ്ങുന്നൊരു സ്വര്‍ണ അരഞ്ഞാണത്തിന്റെ അടരുകള്‍ അവളുടെ അടിവസ്ത്രത്തിന്റെ അരികിലൂടെ പുറത്തുകാണാമായിരുന്നു.

    ReplyDelete
  2. എന്തു രസമാടോ ..തന്റെ എഴുത്ത് ....
    ഇതൊരു കഥയാണെന്ന് വിശ്വസിക്കാന എനിക്കിഷ്ട്ടം.
    തന്നെപോലെ തന്‍റെ കൂട്ടുകാരിക്ക് ഇത്ര മനോഹരമായി മറുപടി എഴുതാന്‍ പറ്റുമോ എന്ന സംശയം തന്നെ കാരണം.

    ReplyDelete
  3. പ്രിയ കൂട്ടുകാരേ,
    ഈ എഴുതുന്നതൊക്കെ ലോകത്തിന്റെ ഏതൊക്കെയോ കോണുകളില്‍നിന്ന് നിങ്ങള്‍ ഗൌരവത്തോടെ വായിക്കുന്നുവെന്ന തിരിച്ചറിവ്. അതാണ് ഇന്നെന്നെ ജീവിപ്പിക്കുന്നത്. ഓരോ കമന്റുകളും കാതില്‍പറയുന്ന സ്നേഹമുള്ള സ്വകാര്യമായി ഞാനെടുക്കുന്നു. ഓരോരുത്തര്‍ക്കും സമയംപോലെ പ്രത്യേകം എഴുതാം. ഇപ്പോള്‍ അടുക്കളത്തട്ടിലെ ചിതറിയ പാത്രങ്ങളും കിടപ്പുമുറിമൂലയിലെ മുഷിഞ്ഞവിരികളും പൊടിനിറഞ്ഞു മങ്ങിയ ജനാലകളും എന്നെ ആവശ്യപ്പെടുന്നു. കൂട്ടുകാരേ, നമുക്ക് പിന്നെ കാണാം.

    ReplyDelete
  4. സത്യസന്ധമായ ആഖ്യാന രീതി ...ശക്തമായ എഴുത്ത് ...ഒപ്പം നിഷ്കളങ്കവും ....ബ്ലോഗ്ഗെഴുതിന്റെ പക്ഷപാതങ്ങളില്‍ കുരുങ്ങാതെ ഈ എഴുത്ത് എന്നും ഒഴുകട്ടെ ....ശെരിക്കും വായിചിരുന്നുപോയി ...ഒരിക്കലും പിടികിട്ടാത്ത മനുഷ്യമനസ്സ് ....അല്ലെങ്കില്‍ നാം ചിന്തിക്കുന്നതിനും എത്രയോ അപ്പുറമാണ് ഓരോ മനസ്സും ...

    ReplyDelete
  5. കേട്ടോ മാഷേ....
    ഇങ്ങനെ മടി പിടിച്ചിരുന്നാല്‍ പറ്റില്ല കേട്ടോ..
    ഒരു പോസ്റ്റ്‌ ഇങ്ങു പോന്നോട്ടെ ....എഴുതണം എന്നങ്ങോട്ട് വിചാരിക്കുനേയ്..
    സമയം താനേ വന്നോളും. എല്ലാ ആശംസകളും .

    ReplyDelete
  6. സഭ്യതയുടെ അതിരുകള്‍ വിട്ടുപോകാമയിരുന്ന ഒരു വിഷയത്തെ മനൊഹരമായ ഒരു കഥയാക്കി അവതരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. വിഷയം ആവിശ്യപ്പെടുന്ന രിതിയിലുള്ള എഴുത്തിനു ഉപയോഗിച്ച ഭാ‍ഷയുടെ കയ്യടക്കം ഒന്നാന്തരമായി.

    ReplyDelete
  7. ആദ്യം വായിച്ചത് ബീവാതുവിന്റെ സ്വര്‍ഗ്ഗമാണ്. അപ്പൊ ബാക്കിയുള്ളതും വായിക്കണം എന്ന് തോന്നി.

    ശരിക്കും അന്തം വിട്ടു, അതെഴുതിയ ആള്‍ തന്നെയാണോ ഈ ആനി മരിയ എഴുതിയതെന്നു.. അതാതു സന്ദര്‍ഭത്തിനനുസരിച്ച് ഭാഷ വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു. അതും വളരെ ലളിതമായി. ഇഷ്ടപ്പെട്ടു. ശരിക്കും. ബാക്കിയുള്ളതും വായിക്കണം. അഭിപ്രായം അറിയിക്കുന്നതാണ്. എഴുത്ത് തുടരുക. ആശംസകള്‍.

    ReplyDelete
  8. oh....!

    it's wonderful...

    plz continue..............

    with regards
    abdul azeez

    ReplyDelete
  9. its speechless dear.......i have the same experience like you!!!

    ReplyDelete